December 26, 2020
December 26, 2020
റിയാദ്: ഗള്‍ഫ് നേതാക്കളെ ജി.സി.സി ഉച്ചകോടിക്ക് ഔദ്യോഗികമായി ക്ഷണിക്കാന്‍ ജി.സി.സി സെക്രട്ടറി ജനറലിനോട് നിര്‍ദ്ദേശിച്ച് സൗദി അറേബ്യയുടെ രാജാവായ സല്‍മാന്‍ ബിന്‍ അബ്ദുള്‍അസീസ് അല്‍ സൗദ്. ജനുവരി അഞ്ചിനാണ് 41-ാമത് ജി.സി.സി ഉച്ചകോടി സൗദിയുടെ തലസ്ഥാനമായ റിയാദില്‍ നടക്കുന്നത്.
'ജനുവരി അഞ്ചിന് റിയാദില്‍ നടക്കുന്ന 41-ാമത് ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള സൗദി രാജാവ് സല്‍മാന്റെ ക്ഷണം യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സെയ്ദ് അല്‍ നഹ്യാന് കൈമാറാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു. സല്‍മാന്‍ രാജാവിന്റെ ക്ഷണം യു.എ.ഇ വൈസ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സ്വീകരിച്ചു.' -ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. നയ്ഫ് ഫലാഹ് അല്‍ ഹജ്‌റഫ് പ്രസ്താവനയില്‍ പറഞ്ഞു.
അസാധാരണമായ ഈ കാലഘട്ടത്തിലും വാര്‍ഷിക ഉച്ചകോടി നടത്താനുള്ള ഗള്‍ഫ് നേതാക്കളുടെ പ്രതിജ്ഞാബദ്ധത ജി.സി.സിയുടെ ശക്തിയുടെയും ജനങ്ങളോടുള്ള കടമയിലെ അവരുടെ വിശ്വാസത്തിന്റെയും തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ജി.സി.സി ഇന്ന് അതിന്റെ അഞ്ചാം ദശകത്തിലേക്ക് കടക്കുകയാണ്.
അംഗരാജ്യങ്ങള്‍ക്കിടയില്‍ വ്യാപാരവും സാമ്പത്തിക സമന്വയവും സുഗമമാക്കുക എന്ന ജി.സി.സിയുടെ ദൗത്യം അതിന്റെ ചരിത്രത്തിലെ ഏത് സമയത്തേക്കാളും പ്രസക്തമാണ് ഇപ്പോള്‍. അംഗരാജ്യങ്ങള്‍ക്കും അന്താരാഷ്ട്ര സമൂഹത്തിനും ഇടയിലെ ഏകീകരണം, പരസ്പരബന്ധം, വ്യാപാരം എന്നിവ വര്‍ധിപ്പിക്കുന്നതില്‍ ജി.സി.സി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഗള്‍ഫ് സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ജി.സി.സി രാജ്യങ്ങളിലെ നേതാക്കളുടെ അശ്രാന്ത പരിശ്രമത്തിന് താന്‍ കൃതജ്ഞത പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: അഫ്ഗാനിസ്ഥാനില്‍ വനിതാ അവകാശ പ്രവര്‍ത്തകയും സഹോദരനും വെടിയേറ്റ് മരിച്ചു
സൗദി അറേബ്യയ്ക്കും യു.എ.ഇയ്ക്കും പുറമെ ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത്, ഖത്തര്‍ എന്നിവയാണ് ജി.സി.സിയിലെ മറ്റ് അംഗരാജ്യങ്ങള്‍.
അറേബ്യന്‍ ഉപദ്വീപിലെ ആറ് രാജ്യങ്ങള്‍ ചേര്‍ന്ന് 1981 ല്‍ രൂപീകരിച്ച കൂട്ടായ്മയാണ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍. സൗദിയുടെ തലസ്ഥാനമായ റിയാദിലാണ് ജി.സി.സിയുടെ ആസ്ഥാനം.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.