November 10, 2020
November 10, 2020
തെഹ്‌റാൻ : ഡൊണാള്‍ഡ് ട്രംപിന്റെ തെറ്റുകള്‍ പുതിയ ഭരണകൂടം തിരുത്തണമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി. അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ ഡൊണാള്‍ഡ് ട്രംപ് ചെയ്ത തെറ്റുകള്‍ തിരുത്താനുള്ള അവസരം പുതിയ യു.എസ് ഭരണകൂടം ഉപയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡൻ തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇറാന്റെ ദേശീയ ടെലിവിഷനാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'ട്രംപിന്റെ അപകടകരമായ നയങ്ങളെ അമേരിക്കയിലെ ജനങ്ങള്‍ എതിര്‍ത്തു. കഴിഞ്ഞ കാലത്തെ തെറ്റുകള്‍ തിരുത്താന്‍ പുതിയ ഭരണകൂടം ഈ അവസരം ഉപയോഗിക്കണം.' -റുഹാനിയെ ഉദ്ധരിച്ച് ഇറാന്‍ ദേശീയ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. സമ്മര്‍ദ്ദത്തിന്റെ നയം പരാജയപ്പെട്ടുവെന്ന് തെളിയിക്കാന്‍ ഇറാനിയന്‍ ജനതയുടെ വീരോചിതമായ ചെറുത്തുനില്‍പ്പിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
2018 ല്‍ ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായുള്ള ആണവ കരാറില്‍ നിന്ന് ട്രംപ് ഭരണകൂടം പിന്‍വാങ്ങിയ ശേഷമാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായത്. താന്‍ പ്രസിഡന്റായാല്‍ അമേരിക്ക വീണ്ടും ആണവകരാറില്‍ പ്രവേശിക്കുമെന്ന് തെരഞ്ഞെടുപ്പ് വേളയില്‍ ബൈഡൻ വാഗ്ദാനം ചെയ്തിരുന്നു. 2015 ല്‍ ബൈഡൻ വൈസ് പ്രസിഡന്റായിരിക്കെയാണ് അമേരിക്ക ആറു രാജ്യങ്ങളുമായി ആണവകരാറില്‍ ഒപ്പുവച്ചത്.
ആണവകരാറിലേക്ക് അമേരിക്ക പുനപ്രവേശിക്കുന്നത് സന്ധിസംഭാഷണങ്ങളുടെ പുനരാരംഭത്തിന്റെ തുടക്കം കൂടിയാകുമെന്ന് ബൈഡൻ പറഞ്ഞിരുന്നു. മറ്റ് സഖ്യകക്ഷികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് ആണവകരാറിനെ ശക്തിപ്പെടുത്തുമെന്നും മറ്റ് പ്രശ്‌നങ്ങളെയും ആശങ്കകളെയും അഭിമുഖീകരിക്കുമെന്നും ബെയ്ഡന്‍ പറഞ്ഞിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.