March 04, 2021
March 04, 2021
കെയ്‌റോ: ഈജിപ്തുമായുള്ള ഊഷ്മളമായ ബന്ധം പുനഃസ്ഥാപിക്കാന്‍ ഖത്തര്‍ ആഗ്രഹിക്കുന്നതായി ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു. അറബ് ലീഗ് സെക്രട്ടറി ജനറല്‍ അബുല്‍ ഗെയ്തിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അറബ് ലീഗിന്റെ പതിവ് സെഷന്റെ ഭാഗമായിരുന്നു വാര്‍ത്താ സമ്മേളനം.
'ജനുവരിയില്‍ അല്‍ ഉലയിലെ ജി.സി.സി ഉച്ചകോടിക്ക് ഞങ്ങള്‍ സാക്ഷ്യം വഹിച്ചു. നാല് അറബ് രാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഗള്‍ഫ് പ്രതിസന്ധി അവസാനിപ്പിച്ചു. ഫോളോ അപ്പ് കമ്മിറ്റികള്‍ യോഗം ചേര്‍ന്നു. ഈജിപ്ത്-ഖത്തര്‍ കമ്മിറ്റിയും യോഗം ചേര്‍ന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിന് ചില നല്ല നടപടികള്‍ കൈക്കൊണ്ടു.' -അദ്ദേഹം പറഞ്ഞു. ഈജിപ്തുമായുള്ള മികച്ചതും ദൃഢമായതും ഊഷ്മളമായതുമായ ബന്ധത്തിന് ഖത്തര്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2017 ജൂണ്‍ അഞ്ച് മുതലാണ് സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. ഖത്തര്‍ ഭീകരവാദത്തെ സ്‌പോണ്‍സര്‍ ചെയ്യുന്നു, ഇറാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നു എന്നീ ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധം.
ഇതിന് മൂന്നര വര്‍ഷത്തിനു ശേഷമാണ് അല്‍ ഉല കരാറിലൂടെ ഉപരോധം പിന്‍വലിക്കപ്പെടുന്നത്. തുടര്‍ന്ന് അറബ് രാജ്യങ്ങള്‍ ഖത്തറുമായുള്ള കര-വ്യോമ-ജല അതിര്‍ത്തികള്‍ തുറന്നു.
ജനുവരി 12 നാണ് ഈജിപ്ഷ്യന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഖത്തറുമായുള്ള വ്യോമാതിര്‍ത്തി തുറന്നത്. ജനുവരി 18 മുതല്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വിമാനസര്‍വ്വീസ് പുനരാരംഭിച്ചു.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.