January 01, 2021
January 01, 2021
ദോഹ: ബഹ്‌റൈന്റെ സൈനിക ബോട്ടുകള്‍ തങ്ങളുടെ ജലാതിര്‍ത്തിക്കുള്ളില്‍ അതിക്രമിച്ച കടന്നതായി ഖത്തര്‍ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയെ അറിയിച്ചു. 2020 നവംബര്‍ 25 നാണ് ബഹ്‌റൈന്റെ ബോട്ടുകള്‍ അതിര്‍ത്തി കടന്നെത്തിയത് എന്ന് ഐക്യരാഷ്ട്രസഭയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ അയ്‌ല അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനി രക്ഷാസമിതിയെ അറിയിച്ചു. ബഹ്റൈന്റെ നടപടിയെ ശക്തമായി അപലപിക്കുന്നതായും ഖത്തർ ഐക്യരാഷ്ട്രസഭയെ അറിയിച്ചു.
അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതിന് ഇക്കാര്യത്തില്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളണമെന്നും ഖത്തര്‍ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടു. രക്ഷാസമിതിയുടെ ഈ മാസത്തെ അധ്യക്ഷനും ഐക്യരാഷ്ട്രസഭയിലെ ദക്ഷിണാഫ്രിക്കയുടെ സ്ഥിരം പ്രതിനിധിയുമായ ജെറി മത്‌ജെലയെയും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടാറസിനെയും ഖത്തര്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു.
നേരത്തേ ഡിസംബര്‍ ഒമ്പതിന് ബഹ്‌റൈന്‍ യുദ്ധവിമാനങ്ങള്‍ ഖത്തറിന്റെ വ്യോമാതിര്‍ത്തി ലംഘിച്ചതായി ഖത്തര്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചിരുന്നു. മേഖലയിലെ പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കാനാണ് ബഹ്‌റൈന്‍ ഇത്തരം നടപടികളിലൂടെ ശ്രമിക്കുന്നതെന്നായിരുന്നു ഖത്തറിന്റെ ആരോപണം.
ഖത്തറും ബഹ്‌റൈനും തമ്മിലുള്ള സമുദ്രാതിര്‍ത്തിയെ പറ്റി അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി നിലനില്‍ക്കുന്നുണ്ട്. അത് പാലിക്കേണ്ടതുണ്ടെന്നും ഖത്തര്‍ പറയുന്നു. നല്ല അയല്‍രാജ്യമായി തുടരാനാണ് ഖത്തര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ രാജ്യത്തിന്റെ പരമാധികാരത്തെ ലംഘിച്ചാല്‍ ശക്തമായി അപലപിക്കുമെന്നും ഖത്തര്‍ വ്യക്തമാക്കുന്നു.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.