November 15, 2020
November 15, 2020
ഗസ്സ : ഇസ്രയേല്‍ അന്യായമായി കയ്യടക്കിയ പ്രദേശങ്ങൾ സന്ദര്‍ശിക്കാനുള്ള യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ തീരുമാനത്തിനെതിരെ പലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷെത്തെ രംഗത്ത്. വെസ്റ്റ് ബാങ്കിലും സിറിയയിലെ ഗോലന്‍ കുന്നുകളിലുമുള്ള ഇസ്രയേലിന്റെ അനധികൃത കയ്യേറ്റ മേഖലകൾ പോംപിയോ സന്ദര്‍ശിക്കുന്നത് 'അപകടകരമായ കീഴ്‌വഴക്ക'ത്തിന് തുടക്കം കുറിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര സമൂഹത്തില്‍ ഭൂരിഭാഗം പേരും നിയമവിരുദ്ധമായി കണക്കാക്കുന്ന ഇസ്രയേലിന്റെ സെറ്റില്‍മെന്റുകളില്‍ പോംപിയോ സന്ദര്‍ശനം നടത്തിയാല്‍ ഈ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന ആദ്യ സ്റ്റേറ്റ് സെക്രട്ടറിയായി അദ്ദേഹം മാറും.
'ഇസ്രയേലിന്റെ അനധികൃത സെറ്റില്‍മെന്റുകള്‍ക്ക് നിയമസാധുത നല്‍കുന്നതിനുള്ള കുറുക്കുവഴിയാണ് അടുത്ത ആഴ്ച നിശ്ചയിച്ചിരിക്കുന്ന പോംപിയോയുടെ സന്ദര്‍ശനം. ഇത് അന്താരാഷ്ട്ര നിയമങ്ങളെ ലംഘിക്കുന്നതിനുള്ള അപകടകരമായ ഒരു കീഴ്‌വഴക്കം സൃഷ്ടിക്കും.' -മുഹമ്മദ് ഷെത്തെ പറഞ്ഞു. ഫലസ്തീനിയന്‍ വാര്‍ത്താ ഏജന്‍സിയായ വഫ (WAFA) റിപ്പോര്‍ട്ട് ചെയ്തു.
പ്രധാനമന്ത്രിക്ക് പുറമെ പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ എക്‌സിക്യുട്ടീവ് അംഗം ഹനാന്‍ അഷ്‌റവിയും അവരുടെ കീഴിലുള്ള നയതന്ത്ര വകുപ്പും പോംപിയോയുടെ സെറ്റില്‍മെന്റ് സന്ദര്‍ശനത്തെ അപലപിച്ചു ട്വീറ്റ് ചെയ്തു.
പോംപിയോയുടെ ആസൂത്രിതമായ സന്ദര്‍ശനം അന്താരാഷ്ട്ര നിയമങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഫലസ്തീനിലെ ഫത്താഹ് മൂവ്‌മെന്റിന്റെ കേന്ദ്രക്കമ്മിറ്റി അംഗം ഹുസൈന്‍ അല്‍-ഷെയ്ഖ് ട്വീറ്റ് ചെയ്തു. ഫലസ്തീനിലെ ഇസ്രയേല്‍ അധീന പ്രദേശങ്ങളിലെ സെറ്റില്‍മെന്റുകള്‍ നിയമവിരുദ്ധമാണ് എന്ന മുൻ അമേരിക്കന്‍ ഭരണകൂടങ്ങളുടെ നിലപാടിനോടുള്ള വെല്ലുവിളിയാണ് സന്ദര്‍ശനമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഫലസ്തീനിലെ ഇസ്രയേല്‍ സെറ്റില്‍മെന്റുകള്‍ നിയമപരമാണെന്ന പ്രഖ്യാപനത്തിന് കൃത്യം ഒരു വര്‍ഷത്തിനു ശേഷമാണ് മൈക്ക് പോംപിയോ ഈ പ്രദേശങ്ങൾ സന്ദര്‍ശിക്കുന്നത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.