December 04, 2021
December 04, 2021
കുവൈത്ത് സിറ്റി: ഒമിക്രോണ്‍ വൈറസ് വകഭേദം സൃഷ്ടിച്ച അനിശ്ചിതാവസ്ഥയെ തുടര്‍ന്ന് 20 ശതമാനം യാത്രക്കാര്‍ വിമാന ടിക്കറ്റ് റദ്ദാക്കി.ഇതില്‍ അവധിക്ക് നാട്ടില്‍ പോകാനിരുന്ന വിദേശികളും വിനോദ സഞ്ചാര, ബിസിനസ്, വ്യക്തിഗത ആവശ്യങ്ങള്‍ക്കായി വിദേശത്ത് പോകാനിരുന്ന കുവൈത്തികളും ഉണ്ട്. അത്യാവശ്യമല്ലാത്ത രാജ്യാന്തര യാത്ര ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശമാണ് കുവൈത്തികള്‍ യാത്ര മാറ്റിവെക്കാന്‍ പ്രേരണയായതെന്ന് 'ഗൾഫ് മാധ്യമം' റിപ്പോർട്ട് ചെയ്തു.
തിരിച്ചുവരവ് പ്രതിസന്ധിയിലാകുമോ എന്ന ആശങ്ക വിദേശികളെ അവധി മാറ്റിവെക്കാന്‍ പ്രേരിപ്പിച്ചു. കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വര്‍ധനയുണ്ടായി. ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസങ്ങളില്‍ കുതിച്ചുയര്‍ന്ന നിരക്ക് ഇപ്പോള്‍ അല്‍പം കുറഞ്ഞിട്ടുണ്ട്. നാട്ടിലുള്ള വിദേശികള്‍ എത്രയും വേഗം തിരിച്ചുവരാന്‍ ശ്രമിക്കുന്നത് ഉപയോഗപ്പെടുത്തിയാണ് വിമാന കമ്ബനികള്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയത്. രണ്ടും മൂന്നും വര്‍ഷത്തിന് ശേഷം നാട്ടില്‍ പോകാനിരുന്ന പ്രവാസികളും അനിശ്ചിതാവസ്ഥയെ തുടര്‍ന്ന് യാത്ര മാറ്റിവെച്ചിട്ടുണ്ട്.
ഇന്ത്യയില്‍ കഴിഞ്ഞ ദിവസം ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുതിയ വൈറസ് വകഭേദം കണ്ടെത്തിയ ഒമ്ബത് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കുവൈത്ത് വാണിജ്യവിമാന സര്‍വിസ് വിലക്കിയിട്ടുണ്ട്.
കൂടുതല്‍ രാജ്യങ്ങളില്‍ പടരുന്നതിനനുസരിച്ച് വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയും വിപുലപ്പെടുത്തും. തുര്‍ക്കി, ഇൗജിപ്ത്, ബ്രിട്ടന്‍, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളില്‍ പുതുവത്സരാവധിക്ക് പോകാനിരുന്ന കുവൈത്തികള്‍ ടിക്കറ്റ് റദ്ദാക്കി. ഇത് ട്രാവല്‍ മേഖലയെ ബാധിക്കും. ദീര്‍ഘനാളത്തെ യാത്രാനിയന്ത്രണങ്ങള്‍ തളര്‍ത്തിയ ട്രാവല്‍, ടൂറിസം മേഖല പതിയെ പച്ചപിടിച്ചുവരുന്നതിനിടയിലാണ് ഒമിക്രോണ്‍ വീണ്ടും പ്രതിസന്ധി സൃഷ്ടിക്കുന്നത്. കുവൈത്ത് കര, കടല്‍, വ്യോമ അതിര്‍ത്തികള്‍ അടച്ചിടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം,വൈറസ് വ്യാപിക്കുകയും കുവൈത്തില്‍ എത്തുകയും ചെയ്താല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക