August 25, 2019
August 25, 2019
ടെഹ്‌റാൻ : ബ്രിട്ടന്‍ മോചിപ്പിച്ച ശേഷം ജിബ്രാള്‍ട്ടര്‍ തീരത്തുനിന്ന് യാത്ര പുറപ്പെട്ട ഇറാന്‍ എണ്ണക്കപ്പല്‍ അഡ്രിയന്‍ ഡരിയ വണ്‍ ലക്ഷ്യസ്ഥാനം മാറ്റി തുര്‍ക്കി തീരത്തേക്ക് നീങ്ങുന്നു. ഗ്രേസ് വണ്‍ എന്നുപേരുള്ള കപ്പല്‍ ഗ്രീസിലെ കലമാട്ട ലക്ഷ്യമാക്കിയാണ് നീങ്ങിയിരുന്നത്. കപ്പല്‍ നങ്കൂരമിടാന്‍ അനുവദിക്കരുതെന്ന് യു.എസ് ഗ്രീസിന് മേല്‍ സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്ന് ഇറാന്‍ കപ്പലിന് സഹായം നല്‍കി യു.എസുമായുള്ള ബന്ധം വഷളാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഗ്രീസ് അറിയിച്ചു. തുടര്‍ന്നാണ് ലക്ഷ്യസ്ഥാനം തുര്‍ക്കിയിലെ തുറമുഖ നഗരമായ മെര്‍സിനിലേക്ക് മാറ്റിയത്.
ഇറാന്‍- അമേരിക്ക സംഘര്‍ഷത്തിലെ കേന്ദ്രബിന്ദുവായി മാറിയ എണ്ണക്കപ്പല്‍ തങ്ങളുടെ വിലക്ക് ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുകയാണെന്നാണ് അമേരിക്കയുടെ ആരോപണം. ഇക്കാര്യം ഇറാന്‍ നിഷേധിച്ചിട്ടുണ്ട്. കപ്പലില്‍ മൂന്നു മലയാളികള്‍ ഉള്‍പ്പെടെ 24 ഇന്ത്യന്‍ ജീവനക്കാരാണുണ്ടായിരുന്നത്. പേരുമാറ്റി ജിബ്രാള്‍ട്ടറില്‍ നിന്ന് യാത്ര പുനരാരംഭിച്ച കപ്പലില്‍ പുതിയ ജീവനക്കാരാണുള്ളതെന്ന് ഇറാന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
കടല്‍യാത്ര നിരീക്ഷണ വെബ്സൈറ്റായ മറൈന്‍ ട്രാഫിക് ഡോട്ട്കോം റിപ്പോര്‍ട്ട് പ്രകാരം മധ്യധരണ്യാഴിയില്‍ സിസിലിക്ക് തെക്ക് ഭാഗത്തുകൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കപ്പല്‍, ഇപ്പോഴുള്ള വേഗത്തില്‍ സഞ്ചരിച്ചാല്‍ ഒരാഴ്ചക്കകം മെര്‍സിനിലെത്തും.
അതേസമയം, കപ്പലിലെ ഓട്ടോമാറ്റിക് ഐഡന്‍റിഫിക്കേഷന്‍ സിസ്റ്റത്തില്‍ ഏതു ലക്ഷ്യവും രേഖപ്പെടുത്താന്‍ നാവികര്‍ക്കാവുെമന്നതിനാല്‍ കപ്പലിെന്‍റ ശരിയായ ലക്ഷ്യം തുര്‍ക്കിയായേക്കില്ലെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. മെര്‍സിന്‍ തുറമുഖത്തെ എണ്ണ സംഭരണി ചെറുതാണെന്നും അതിന് അഡ്രിയന്‍ ഡരിയ വണ്‍ പോലൊരു കപ്പലിലെ എണ്ണ ഉള്‍ക്കൊള്ളാന്‍ ശേഷിയില്ലെന്നും യു.എസ് വാര്‍ത്ത പോര്‍ട്ടലായ നാഷനല്‍ പബ്ലിക് റേഡിയോ അഭിപ്രായപ്പെട്ടു.
21 ലക്ഷം ബാരല്‍ അസംസ്കൃത എണ്ണയാണ് കപ്പലിലുള്ളത്. സിറിയയിലെ ബനിയാസ് എണ്ണ സംസ്കരണശാലയില്‍നിന്ന് 125 മൈല്‍ വടക്കുപടിഞ്ഞാറ് ഭാഗത്താണ് മെര്‍സിന്‍ സ്ഥിതിചെയ്യുന്നത്.
ഗ്രേസ് വണ്‍ കപ്പലിന് സൗകര്യമൊരുക്കരുതെന്ന് മധ്യധരണ്യാഴിയിലെ എല്ലാ തീരങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയതായി യു.എസ് വിദേശകാര്യ വകുപ്പ് അറിയിച്ചു. യു.എസ് ഫെഡറല്‍ കോടതി രേഖകള്‍ പ്രകാരം കപ്പലിെന്‍റ യഥാര്‍ഥ ഉടമസ്ഥര്‍ ഇറാന്‍ സൈനിക വിഭാഗമായ റെവലൂഷനറി ഗാര്‍ഡ് ആണെന്നാണ് യു.എസ് ആരോപണം.
യൂറോപ്യന്‍ യൂനിയെന്‍റ ഉപരോധം ലംഘിച്ചെന്ന് ആരോപിച്ച് ജൂൈല നാലിന് ബ്രിട്ടീഷ് സൈന്യം പിടികൂടിയ കപ്പലിനെ ജബ്രാള്‍ട്ടര്‍ കോടതി മോചിപ്പിച്ചിരുന്നു. കപ്പലും അതിലെ എണ്ണയും പിടികൂടാന്‍ ആഗസ്റ്റ് 15ന് വാഷിങ്ടണിലെ യു.എസ് ഫെഡറല്‍ കോടതി പുറപ്പെടുവിച്ച വാറന്‍റ്, ഇറാനെതിരായ യു.എസ് ഉപരോധം യൂറോപ്യന്‍ യൂനിയന് ബാധകമല്ലാത്തതിനാല്‍ ജിബ്രാള്‍ട്ടര്‍ തള്ളിക്കളഞ്ഞിരുന്നു.