March 12, 2022
March 12, 2022
ദോഹ : ഏഷ്യ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് തുടങ്ങിയ പ്രദേശങ്ങളിലെ ദരിദ്രരാജ്യങ്ങൾ ഭക്ഷ്യക്ഷാമത്താൽ വലഞ്ഞേക്കുമെന്ന് യുണൈറ്റഡ് നേഷൻസിന്റെ മുന്നറിയിപ്പ്. റഷ്യക്കും യുക്രൈനുമിടയിൽ ഉടലെടുത്ത സംഘർഷം, ഈ രാജ്യങ്ങളുടെ ഭക്ഷ്യസുരക്ഷയിൽ വിള്ളൽ വീഴ്ത്തുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഗോതമ്പടക്കമുള്ള ധാന്യങ്ങളുടെ കയറ്റുമതിയിൽ ലോകത്ത് തന്നെ ഒന്നാമതുള്ള രാജ്യങ്ങളാണ് റഷ്യയും യുക്രൈനും, ഈ ധാന്യങ്ങളുടെ വരവ് നിലച്ചാൽ, ബദൽ സംവിധാനം കണ്ടെത്തുക എളുപ്പമാവില്ല.
'ലോകത്ത് ആകെ ഉല്പാദിക്കപ്പെടുന്ന ധാന്യങ്ങളുടെ മൂന്നിലൊന്നും കൃഷി ചെയ്യപ്പെടുന്നത് റഷ്യയിലും യുക്രൈനിലുമായാണ്. നിലവിലെ സാഹചര്യത്തിൽ രണ്ട് രാജ്യങ്ങളും കയറ്റുമതി നടത്തില്ല. ഇത് വിപണിയെ പ്രതികൂലമായി ബാധിക്കുകയും, അപ്രവചനീയമായ വിലക്കയറ്റം ഉണ്ടാവുകയും ചെയ്യും'- ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷന്റെ ഡയറക്ടർ ജനറലായ ക്യു ഡോങ്യു വിലയിരുത്തി. കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന വളങ്ങളുടെ നിർമാണത്തിലും റഷ്യക്ക് പങ്കുണ്ട്. റഷ്യയിൽ നിന്നുള്ള കയറ്റുമതി നിലച്ചതിനാൽ 'യൂറിയ' ക്ക് മൂന്നിരട്ടിയാണ് വില വർധിച്ചത്. ജൂൺ മാസത്തിലാണ് യുക്രൈനിൽ വിളവെടുപ്പ് നടക്കേണ്ടത്. യുദ്ധം അവസാനിച്ചില്ലെങ്കിൽ ഈ വിളവെടുപ്പ് നടക്കില്ലെന്നും, അതിന്റെ ആഘാതം അന്താരാഷ്ട്ര തലത്തിൽ ഉണ്ടാവുമെന്നും ക്യു കൂട്ടിച്ചേർത്തു. സൺ ഫ്‌ളവർ ഓയിലിന്റെ വിലയേയും യുദ്ധം ബാധിച്ചിട്ടുണ്ട്. ലോകത്ത് ആകെ നിർമിക്കപ്പെടുന്ന സൺഫ്‌ളവർ ഓയിലിൽ 52 ശതമാനവും നിർമ്മിക്കപ്പെടുന്നത് യുക്രൈനിലും റഷ്യയിലുമായാണ്. വിപണിയിൽ വസ്തുക്കൾക്ക് ക്ഷാമം നേരിട്ട് തുടങ്ങിയാൽ, കയറ്റുമതി ചെയ്യുന്ന രാജ്യങ്ങൾ സ്വന്തം രാജ്യങ്ങൾക്ക് ഉപയോഗിക്കാനായി ഭക്ഷ്യവസ്തുക്കൾ ശേഖരിക്കുകയും, കയറ്റുമതി കുറയുകയും ചെയ്യും. ഈജിപ്ത്, തുർക്കി, ബംഗ്ലാദേശ്, പാകിസ്ഥാൻ, ലിബിയ, ലെബനൻ, ടുണീഷ്യ, യമൻ തുടങ്ങിയ രാജ്യങ്ങളെയാവും ഭക്ഷ്യക്ഷാമം രൂക്ഷമായി ബാധിക്കുകയെന്നും യു. എൻ നിരീക്ഷിച്ചു.