September 19, 2021
September 19, 2021
കുവൈത്ത് : കുവൈത്തിൽ ചീട്ടുകളി കേന്ദ്രവും വിദേശമദ്യ വില്‍പനയും നടത്തിയ സംഭവത്തില്‍ ഇന്ത്യൻ എമ്പസിയുറെ വ്യാജ വോളണ്ടിയർ പാസ് ഉപയോഗിച്ച് നിരവധി പേരെ വഞ്ചിച്ച മലയാളി അറസ്റ്റിലായി. വ്യാഴാഴ്ച രാത്രിയിലാണ് ചീട്ടുകളി കേന്ദ്രത്തില്‍ അറസ്റ്റ് നടന്നത്. പണവും വിദേശമദ്യവും ഇവരില്‍ നിന്ന് പിടികൂടി. ഇന്ത്യന്‍ എംബസിയുടെ വ്യാജ വോളണ്ടിയര്‍ പാസ് ഉപയോഗിച്ച് തട്ടിപ്പുകള്‍ പതിവാക്കിയ മലപ്പുറം സ്വദേശിയും കുവൈത്ത് ഇന്ത്യന്‍ എംബസിയിലെ മുന്‍ വോളണ്ടിയറുമായിരുന്ന കുര്യന്‍ കെ. ചെറിയാന്‍ എന്ന മനോജ് കുര്യനാണ് അറസ്റ്റിലായത്. ഇയാളെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാടുകടത്തല്‍ കേന്ദ്രത്തിലേയ്ക്ക് മാറ്റി. ഇയാള്‍ക്കൊപ്പം ചീട്ടുകളി കേന്ദ്രത്തിലുണ്ടായിരുന്ന മറ്റ് 17 പേര്‍കൂടി പിടിയിലായിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കുവൈത്തിൽ ഒരു ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്പനിയിൽ ഡ്രൈവറായി എത്തിയ മനോജ് കുര്യന്‍ 2015 -ലാണ് ഇന്ത്യന്‍ എംബസിയുടെ വോളണ്ടിയര്‍ പാസ് നേടുന്നത്. ഇതിലൂടെ എംബസിയിലെ ചില ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് നിരവധി തട്ടിപ്പുകൾ നടത്തിയിരുന്നതായി ആരോപണമുയർന്നിരുന്നു.
വിസ തട്ടിപ്പിനിരയായും മറ്റും കുവൈത്തില്‍ എത്തപ്പെട്ട് വഞ്ചിതരായി എംബസിയില്‍ അഭയംതേടുന്ന സ്ത്രീകളെ ഉപയോഗിച്ച് ഗാര്‍ഗഹിക തൊഴിലാളി റിക്രൂട്ടിംങ്ങ് നടത്തി അവരേപ്പോലും പറ്റിക്കുന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഇയാള്‍ക്കെതിരെ ഉയര്‍ന്നിരുന്നു. എംബസിയിലെ ചില മുന്‍ കളങ്കിത ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു ഇത്തരം തട്ടിപ്പുകള്‍. അതിലൂടെ കോടികള്‍ സമ്പാദിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ മലയാളിയായ സിബി ജോര്‍ജ് പുതിയ അംബാസിഡറായി ചുമതലയേറ്റതോടെ ഇത്തരം തട്ടിപ്പുകാരെ ഒന്നൊന്നായി എംബസിയില്‍നിന്നും കുടിയിറക്കിയിരുന്നു. ഇതോടെ ആ നിലയിലുള്ള വരുമാന മാര്‍ഗങ്ങള്‍ നടയുകയും പുതിയതായി ചീട്ടുകളി കേന്ദ്രം നടത്തുകയുമായിരുന്നു ഇയാള്‍.
ചീട്ടുകളി കേന്ദ്രത്തില്‍ നിന്നും വിദേശമദ്യ കുപ്പികളും പിടികൂടി. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ദിവസങ്ങളോളം നിരീക്ഷിച്ച ശേഷമാണ് ഫര്‍വാനിയ ഗവര്‍ണറേറ്റിലെ മുതിര്‍ന്ന ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുള്ള സഫായുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്.
മനോജ് കുമാര്‍ അറസ്റ്റിലായ വിവരം അറിഞ്ഞ് മറ്റ് ചില അറിയപ്പെടുന്ന മലയാളി സാമൂഹ്യ പ്രവര്‍ത്തകര്‍ ഇയാളെ മോചിപ്പിക്കാനായി ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും അബ്ദുള്ള സഫായുടെ ശക്തമായ ഇടപെടലോടെ അതും വിഫലമായി.
മുന്‍പ് എംബസി വോളണ്ടിയര്‍മാര്‍ക്ക് നല്‍കിയിരുന്ന വോളണ്ടിയര്‍ പാസിന്‍റെ കളര്‍ ഫോട്ടോസ്റ്റാറ്റ് കോപ്പി ഉപയോഗിച്ചായിരുന്നു ഇയാള്‍ തട്ടിപ്പുകള്‍ നടത്തിയിരുന്നത്. പുതിയ അംബാസിഡര്‍ ചുമതലയേറ്റ ശേഷം ഇത്തരം പാസുകള്‍ മുഴുവന്‍ റദ്ദാക്കിയിരുന്നു. മനോജ് കുര്യനെപ്പോലുള്ളവര്‍ ഇത് ചൂഷണം ചെയ്യുന്നത് സംബന്ധിച്ച് ലഭിച്ച പരാതികളെ തുടര്‍ന്നായിരുന്നു നടപടി.
കബളിക്കപ്പെട്ട് കുവൈത്തിലെത്തി എംബസിയില്‍ അഭയം തേടുന്നവര്‍ക്ക് എംബസി നല്‍കുന്ന പാസുകള്‍ വില്‍പന നടത്തുന്നത് ഉള്‍പ്പെടെ മറ്റ് ചില ആരോപണങ്ങളും ഇയാള്‍ക്കെതിരെ ഉയര്‍ന്നിരുന്നു.
ഇത്തരത്തില്‍ എംബസിയില്‍ എത്തപ്പെട്ട കോട്ടയം സ്വദേശിനി യുവതി മരണപ്പെട്ട സംഭവത്തിലും ഇയാള്‍ ആരോപണം നേരിട്ടിരുന്നു. നാട്ടിലേയ്ക്ക് മടങ്ങിപ്പോകാന്‍ എംബസിയില്‍ അഭയം തേടിയ മധ്യപ്രദേശ് സ്വദേശിയോട് ടിക്കറ്റ് പണം ആവശ്യപ്പെട്ടതു സംബന്ധിച്ചും മനോജ് കുര്യനെതിരെ വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു.