February 02, 2022
February 02, 2022
കുവൈത്ത് സിറ്റി : നിയമം അനുവദിക്കുന്നില്ലെങ്കിലും, കുവൈത്തിലും മറ്റ് ജി.സി.സി രാഷ്ട്രങ്ങളിലും വന്യമൃഗങ്ങളെ ഓമനിച്ചു വളർത്താറുണ്ട്. സിംഹവും ചീറ്റപ്പുലിയുമൊക്കെ അറബികളുടെ അരുമകളാണ്. അപൂർവം അവസരങ്ങളിൽ ഇവ പുറത്ത് കടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കാറുമുണ്ട്. അത്തരമൊരു വാർത്തയാണ് കുവൈത്തിൽ നിന്നും ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
കുവൈത്തിലെ സബഹിയ പ്രദേശത്ത് ഒരു സിംഹം അലഞ്ഞുനടക്കുന്നതായി പൊലീസിന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. സിംഹത്തിന്റെ ഉടമയായ യുവതി അധികം വൈകാതെ പ്രദേശത്തെത്തി സിംഹത്തെ തന്റെ കൈകളിൽ കോരിയെടുത്ത് കൊണ്ടുപോവുകയും ചെയ്തു. സിംഹവുമായി യുവതി നടന്നുപോകുന്നത് ക്യാമറയിൽ പകർത്തിയ ആൾ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു. സിംഹം ഉച്ചത്തിൽ മുരളുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. മാസങ്ങൾ മാത്രം പ്രായമുള്ള സിംഹക്കുഞ്ഞ് ആയതിനാലാണ് യുവതിക്ക് സിംഹത്തെ അനായാസം കൈകാര്യം ചെയ്യാൻ കഴിഞ്ഞത് എന്ന് സമൂഹമാധ്യമങ്ങളിൽ അഭിപ്രായമുയർന്നു.