February 17, 2022
February 17, 2022
കുവൈത്ത് സിറ്റി : കർണാടകയിൽ ഹിജാബ് നിരോധിച്ചതിനെതിരെ കുവൈത്തിലും പരക്കെ പ്രതിഷേധം. വനിതാ കൂട്ടായ്മകളും രാഷ്ട്രീയരംഗത്തെ പ്രമുഖരും കർണ്ണാടക സർക്കാറിന്റെ നിലപാടിനെതിരെ തുറന്നടിച്ചു. ഗ്രീൻ ഐലൻഡിന് സമീപം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ എംബസിയുടെ സമീപത്തായി 'ഇസ്ലാമിക് കോൺസ്റ്റിറ്റൂഷണൽ മൂവ്മെന്റ് എന്ന സംഘടന സംഘടിപ്പിച്ച പ്രതിഷേധത്തിൽ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്.
ഇന്ത്യൻ മുസ്‌ലിംകൾക്ക് ഐകദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്ലക്കാർഡുകളുമേന്തിയാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം പരിപാടിയുടെ ഭാഗമായത്. ഇന്ത്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ അന്താരാഷ്ട്ര സമൂഹം പാലിക്കുന്ന അപകടകരമായ മൗനത്തെയും പ്രതിഷേധം ചോദ്യം ചെയ്തു. സംഘപരിവാരത്തിന്റെ മുന്നിൽ അവകാശങ്ങൾക്കായി വീറോടെ നിലകൊണ്ട മുസ്കാൻ എന്ന പെൺകുട്ടിയുടെ ചിത്രവും പ്ലക്കാർഡുകളിൽ ഉണ്ടായിരുന്നു. ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യക്കാരുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും മാനിക്കുന്നുണ്ട് എന്ന വസ്തുത ഇന്ത്യൻ ഭരണകൂടം ശ്രദ്ധിക്കണമെന്ന് അഭിഭാഷകയും മനുഷ്യാവകാശ പ്രവർത്തകയുമായ എസ്രാ അൽ മാത്തൂഖ് അഭിപ്രായപ്പെട്ടു. നേരത്തേ, പാർലമെന്റ് മന്ദിരത്തിന് മുന്നിലെ ഇറാദ ചത്വരത്തിലും കുവൈത്തി വനിതകൾ ഹിജാബ് നിരോധനത്തിനെതിരെ പ്രതിഷേധം ഉയർത്തിയിരുന്നു. കുവൈത്ത് പാർലമെന്റ് അംഗങ്ങളും വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.