October 24, 2021
October 24, 2021
കുവൈത്ത് സിറ്റി : കുവൈത്തില്‍ കോവിഡ് നിയന്ത്രണങ്ങളിൽ പ്രഖ്യാപിച്ച ഇളവുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ വരും. ഇതനുസരിച്ച് തുറസ്സായ സ്ഥലങ്ങളില്‍ മാസ്ക് ധരിക്കാതെ പുറത്തിറങ്ങാം.അതേസമയം, മാളുകള്‍ ഉള്‍പ്പെടെ അടഞ്ഞ സ്ഥലങ്ങളില്‍ മാസ്ക് ധരിക്കണമെന്ന നിബന്ധന തുടരും.
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇളവുകളുടെ അഞ്ചാം ഘട്ടത്തിലാണ് കുവൈത്ത് മാസ്ക് ഉപയോഗം ഭാഗികമായി ഒഴിവാക്കിയത്. മാസ്ക് ധരിക്കാന്‍ സാധികാത്ത റെസ്റ്റോറന്റ്, കഫെ പോലുള്ള സഥലങ്ങളിലും മാസ്ക് ഉപയോഗത്തിന് ഇളവുണ്ട്. എന്നാല്‍ ഇത്തരം സ്ഥലങ്ങളില്‍ സാമൂഹിക അകലം നിര്‍ബന്ധമാക്കിയിട്ടുണ്ട്.
രാജ്യം സാധാരണ ജീവിതത്തിലേക്ക് കടക്കുന്നതിന്റെ പ്രത്യക്ഷ അടയാളമായാണ് മാസ്ക് ഒഴിവാക്കല്‍ തീരുമാനം വിലയിരുത്തപ്പെടുന്നത്. നാളെ മുതല്‍ ആരോഗ്യമാനദണ്ഡങ്ങള്‍ പാലിച്ചു വിവാഹ സല്‍ക്കാരങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും മറ്റു പൊതു പരിപാടികള്‍ക്കും അനുമതിയുണ്ടാകും. പൊതു പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ വാക്സിന് എടുത്തവരാകണമെന്നും മാസ്ക് ധരിക്കണമെന്നും പ്രത്യേക നിര്‍ദേശമുണ്ട്.
കുവൈത്ത് വിമാനത്താവളം പൂർണ ശേഷിയിൽ പ്രവർത്തിക്കും
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രതിദിനം 10,000 യാത്രക്കാര്‍ എന്ന നിയന്ത്രണം ഇന്നുമുതൽ ഉണ്ടാവില്ല.. പ്രതിദിനം 25,000ത്തിനും 30,000ത്തിനും ഇടയില്‍ യാത്രക്കാരെയാണ് ഈ ആഴ്ച മുതല്‍ പ്രതീക്ഷിക്കുന്നത്. 35 അന്താരാഷ്ട്ര വിമാനക്കമ്ബനികള്‍ക്കാണ് നിലവില്‍ കുവൈത്തില്‍നിന്ന് സര്‍വിസിന് അനുമതിയുണ്ടായിരുന്നത്. ഇത് 52 ആക്കി ഉയര്‍ത്തും. അതിനിടെ കൂടുതല്‍ യാത്രക്കാരെയും വിമാനങ്ങളെയും സ്വീകരിക്കാന്‍ വിമാനത്താവളം സജ്ജമായതായി വ്യോമയാന വകുപ്പ് ഡയറക്ടര്‍ ജനറല്‍ യൂസുഫ് അല്‍ ഫൗസാന്‍ അറിയിച്ചു. കോവിഡിനു മുമ്ബത്തെ നിലയിലേക്ക് പ്രവര്‍ത്തനം മാറ്റാന്‍ സജ്ജമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഠിനാധ്വാനം ചെയ്ത എല്ലാ ജീവനക്കാര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.
നിയന്ത്രണം നീങ്ങിയതോടെ അടുത്ത ദിവസം മുതല്‍ വിമാന ടിക്കറ്റ് നിരക്ക് ഗണ്യമായി കുറയും. കഴിഞ്ഞ ആഗസ്റ്റ് ഒന്നിനാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വാണിജ്യ സര്‍വിസുകള്‍ പുനരാരംഭിച്ചത്. ലോകത്തിലെ വിവിധ നഗരങ്ങളിലേക്ക് നേരിട്ടുള്ള സര്‍വിസുകള്‍ ഉണ്ടെങ്കിലും വിമാനത്താവളത്തിെന്റ പ്രവര്‍ത്തനം പൂര്‍ണതോതില്‍ ആയിരുന്നില്ല. പ്രതിദിന യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് ഇതിനു കാരണം. സീറ്റുകള്‍ പരിമിതമായതിനാല്‍ കൂടിയ നിരക്കാണ് വിമാനക്കമ്ബനികള്‍ ഈടാക്കുന്നത്. രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടതോടെയാണ് വിമാനത്താവള പ്രവര്‍ത്തന ശേഷി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കിയത്.