September 04, 2021
September 04, 2021
കുവൈത്ത് സിറ്റി : ഇന്ത്യയുടെ അനുമതി കൂടി ലഭ്യമായാൽ നേരിട്ടുള്ള വിമാനസർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് കുവൈത്ത് സിവിൽ ഏവിയേഷൻ അറിയിച്ചു. ഈജിപ്തിൽ നിന്നുള്ള സർവീസുകൾ ഞായറാഴ്ച മുതൽ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
കുവൈത്ത് വിമാനത്താവളത്തിലെ വ്യോമഗതാഗത വിഭാഗം ഡയറക്ടർ അബ്ദുല്ല ഫദ്‌ഗൂസ് അൽ രാജ്‌ഹി ആണ് ഇക്കാര്യം അറിയിച്ചത് . ഇന്ത്യയിൽ നിന്നുള്ള സർവീസുകൾക്ക് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി കാത്തിരിക്കുകയാണെന്നും അടുത്ത ആഴ്ചയോടെ സർവീസുകൾ ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു . . ഈജിപ്തിൽ നിന്നുള്ള സർവീസുകൾക്ക് ഞായറാഴ്ച തുടക്കമാകും.. പ്രതിദിനം ഒമ്പത് വിമാനങ്ങളാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ സർവീസ് നടത്തുക. കുവൈത്ത് എയർ വെയ്‌സ്, ജസീറ എയർ വെയ്‌സ് എന്നീ കുവൈത്തി കാരിയറുകൾക്ക് പുറമെ ഈജിപ്ത് വിമാനക്കമ്പനികളും സർവീസ് നടത്തും. കുവൈറ്റ് വിമാനത്താവളത്തില്‍ എത്തുന്ന പ്രതിദിന യാത്രക്കാരുടെ എണ്ണം പതിനായിരമായി ഉയര്‍ത്താനുള്ള മന്ത്രിസഭ തീരുമാനത്തിന് അനുസൃതമായി വിമാനക്കമ്പനികൾക്ക് സീറ്റുകളുടെ എണ്ണം നിശ്ചയിച്ചു നൽകിയിട്ടുണ്ട്. ആഴ്ചയിൽ 5528 സീറ്റുകൾ ആണ് ഇന്ത്യ കുവൈത്ത് വ്യോമയാന വകുപ്പ് അനുവദിച്ചത് . ഇതിൽ പകുതി കുവൈത്തി വിമാനക്കമ്പനികൾക്കും പകുതി ഇന്ത്യൻ വിമാന കമ്പനികൾക്കും ആണ്. ഇന്ത്യൻ കാരിയറുകൾക്കുള്ള സീറ്റ് വിഭജനം പൂർത്തിയാകാത്തതാണ് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി വൈകാൻ കാരണമെന്നാണ് സൂചന. അതിനിടെ ജസീറ എയർ വേസിന്റെ ചാർട്ടർ വിമാനം ഇന്നലെ കൊച്ചിയിൽ നിന്നു 167 യാത്രക്കാരുമായി കുവൈത്തിലേക്ക് സർവീസ് നടത്തിയിരുന്നു .
വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ ഫെയ്സ്ബുക് പേജ് ലൈക് ചെയ്യുക