March 24, 2022
March 24, 2022
കുവൈത്ത് സിറ്റി : രാജ്യത്തേക്ക് തൊഴിൽ അടക്കമുള്ള വിവിധ ആവശ്യങ്ങൾക്കായി വരുന്ന പ്രവാസികൾക്കുള്ള താമസനിയമങ്ങളിൽ അഴിച്ചുപണി നടത്തണമെന്ന് കുവൈത്ത് പാർലമെന്റംഗം. എം.പി. ബദർ അൽ ഹാമിദിയാണ് ഇതുസംബംന്ധിച്ച ഭേദഗതി നിർദേശം സഭയിൽ സമർപ്പിച്ചത്. പൂർണ ആരോഗ്യമില്ലാത്ത പ്രവാസികളെ അവരവരുടെ രാജ്യങ്ങളിലേക്ക് മടക്കി അയക്കണമെന്നും, പുതുതായി വരുന്ന പ്രവാസികളെ കർശന ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും നിർദ്ദേശത്തിലുണ്ട്.
ഗുരുതരമായ രോഗങ്ങൾ ഉള്ള പ്രവാസികളുടെയും, മാനസിക രോഗത്തിന് ചികിത്സ ആവശ്യമുള്ളവരുടെയും വിസ റദ്ദാക്കണമെന്ന് ഇദ്ദേഹം കഴിഞ്ഞ വർഷം പാർലമെന്റിൽ ശുപാർശ മുന്നോട്ട് വെച്ചിരുന്നു. കുവൈത്തി ജനതയെ അസുഖങ്ങളിൽ നിന്ന് രക്ഷിക്കേണ്ടതുണ്ടെന്നും, അതിനായാണ് ഈ നിർദേശങ്ങൾ എന്നുമാണ് ഹാമിദിയുടെ വാദം. രാജ്യത്തേക്ക് പുറപ്പെടുന്ന ഓരോ പ്രവാസിയും ഗുരുതര അസുഖങ്ങൾ ഇല്ലെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹജരാക്കുക, ജനിതക രോഗങ്ങൾ ഇല്ലെന്ന് തെളിയിക്കാൻ ഡി.എൻ.എ അനുബന്ധ പരിശോധനകൾ നടത്തുക തുടങ്ങിയവയാണ് ഹാമിദിയുടെ മറ്റ് നിർദേശങ്ങൾ. മടക്കി അയക്കുന്ന പ്രവാസികളുടെ ചെലവ് അവരിൽ നിന്ന് തന്നെ ഈടാക്കണമെന്നും ഹാമിദി അഭിപ്രായപ്പെട്ടു.