October 10, 2021
October 10, 2021
കുവൈത്ത് സിറ്റി : വിവിധ ആവശ്യങ്ങൾക്ക് നേരെ അധികൃതർ കണ്ണടയ്ക്കുന്നുവെന്നാരോപിച്ച് കുവൈത്ത് ജല-വൈദ്യുത വകുപ്പിലെ ജീവനക്കാർ കുത്തിയിരിപ്പ് സമരം നടത്തി. ഇന്ന് രാവിലെയാണ് സമരം അരങ്ങേറിയത്. നിരവധി തവണ അധികൃതരുമായി ചർച്ചകൾ നടത്തിയിട്ടും ഫലമുണ്ടാവാഞ്ഞതിലാണ് സമരത്തിനിറങ്ങിയതെന്ന് സമരസമിതി അംഗം മഹമൂദ് അൽ മിസ്ബ മാധ്യമങ്ങളോട് പറഞ്ഞു.
കാലഹരണപെട്ട റിസ്ക് അലവൻസ് പുനഃക്രമീകരിക്കുക എന്നതാണ് തൊഴിലാളികളുടെ പ്രധാനആവശ്യം. ഏറെ അപകടസാധ്യത ഉളള ജോലി ആണെങ്കിലും, കേവലം 35 ദിനാറാണ് റിസ്ക് അലവൻസായി ലഭിക്കുന്നത്. ഈ തുക പുതുക്കി നിശ്ചയിക്കണമെന്നും, സമയബന്ധിതമായി അലവൻസുകൾ വിതരണം ചെയ്യണം എന്നതുമാണ് ജീവനക്കാർ പ്രധാനമായും ആവശ്യപ്പെടുന്നത്. പരിസ്ഥിതി പബ്ലിക് അതോറിറ്റിയുടെ റിപ്പോർട്ടുകൾ പ്രകാരം ഇവരുടെ ജോലി സൈറ്റുകളിൽ ഉയർന്ന മലിനീകരണനിരക്കുണ്ട്. ഈ സാഹചര്യം കൂടെ പരിഗണിച്ച്, തങ്ങളുടെ ആവശ്യങ്ങൾ ചെവികൊള്ളണമെന്നാണ് ജീവനക്കാരുടെ പക്ഷം. ജല ഉല്പാദനമേഖലയിൽ കുവൈത്ത് ഏറെ മുന്നേറാനുള്ള കാരണം തങ്ങൾ ആണെന്നും, അർഹിക്കുന്ന പരിഗണന തങ്ങൾക്ക് ലഭിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.