December 05, 2020
December 05, 2020
കുവൈത്ത് സിറ്റി: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതില്‍ ഇപ്പോള്‍ ഉണ്ടായ നേട്ടത്തിലും തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള നിരന്തരമായ ശ്രമങ്ങളിലും കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് സന്തോഷവാനാണെന്ന് കുവൈത്ത് വാര്‍ത്താ ഏജന്‍സി. അറബ് മേഖലയിലെ സുരക്ഷയും സുസ്ഥിരതയും നിലനിര്‍ത്തുന്നതിനുള്ള അമേരിക്കയുടെ പ്രതിജ്ഞാബദ്ധതയെ പ്രതിഫലിപ്പിക്കുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കുന്ന പിന്തുണയ്ക്ക് കുവൈത്ത് അമീര്‍ നന്ദി പറഞ്ഞു.
'സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിനായി അന്തിമ കരാറിലെത്താന്‍ അടുത്തിടെ നടത്തിയ നിരന്തരവും ക്രിയാത്മകവുമായ ശ്രമങ്ങളിലൂടെ നേടിയ ചരിത്രപരമായ നേട്ടം ഗള്‍ഫിലെയും അറബ് മേഖലയിലെയും സ്ഥിരതയ്ക്കും ഐക്യത്തിനും എല്ലാ കക്ഷികളും ശ്രദ്ധാലുക്കളാണെന്നതിന് അടിവരയിടുന്നു.' -കുവൈത്ത് വാര്‍ത്താ ഏജന്‍സിയില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറയുന്നു.
സൗദി അറേബ്യ ഉള്‍പ്പെടെയുള്ള നാല് അറബ് രാജ്യങ്ങള്‍ ഖത്തറിനെ 2017 ജൂണ്‍ മുതല്‍ ഉപരോധിക്കുന്നതിനെ തുടര്‍ന്നുണ്ടായ ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതില്‍ സുപ്രധാനമായ പുരോഗതി ഉണ്ടായതായി കുവൈത്ത് വിദേശകാര്യ മന്ത്രി ഇന്നലെ പറഞ്ഞിരുന്നു. അടുത്തിടെ നടന്ന മധ്യസ്ഥ ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നുവെന്നും അന്തിമ ധാരണയിലെത്താന്‍ എല്ലാ കക്ഷികളും സന്നദ്ധത പ്രകടിപ്പിച്ചതായും കുവൈത്ത് വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
മന്ത്രിയുടെ പ്രസ്താവനയോടുള്ള പ്രതികരണമായി ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതില്‍ മധ്യസ്ഥത വഹിക്കുന്ന കുവൈത്തിന്റെ ശ്രമങ്ങളെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അഭിനന്ദിച്ചു. കുവൈത്ത് വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയും ഗള്‍ഫ് പ്രതിസന്ധി പരിഹാരത്തിലേക്ക് നീങ്ങുകയാണെന്നുള്ള റിപ്പോര്‍ട്ടുകളും ആത്മവിശ്വാസം നല്‍കുന്നുവെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
കുവൈത്തിന്റെ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് നന്ദി അറിയിച്ച് ഖത്തറും കുവൈത്തിനെ അഭിനന്ദിച്ച് സൗദി അറേബ്യയും ഇന്നലെ രംഗത്തെത്തിയിരുന്നു.
ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനുള്ള കുവൈത്തിന്റെ പ്രസ്താവന സുപ്രധാനവും ഗുണപരവുമായ ചുവടുവെപ്പുമെന്ന് ഖത്തര്‍ വിദേശകാര്യ സഹമന്ത്രിയും വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വക്താവുമായ ലുല്‍വ അല്‍ ഖാതെര്‍ അല്‍ ജസീറയോട് പറഞ്ഞു. പ്രതിസന്ധി പൂര്‍ണ്ണമായി പരിഹരിക്കുന്നതു വരെ ചര്‍ച്ചകള്‍ തുടരുമെമെന്നാണ് ഖത്തര്‍ പ്രതീക്ഷിക്കുന്നത്. ഓരോ രാജ്യത്തിന്റെയും പരമാധികാരം, സുരക്ഷ പരസ്പര ബഹുമാനം എന്നിവയുടെ അടിസ്ഥാനത്തില്‍ ഖത്തര്‍ ചര്‍ച്ചകള്‍ തുടരുമെന്നും അവര്‍ അല്‍ ജസീറയോട് പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.