January 02, 2021
January 02, 2021
ദുബായ്: പുതുവര്‍ഷം ആഘോഷിക്കുന്നതിനായി ദുബായിലേക്ക് എത്തിയ ഇസ്രയേലികള്‍ മയക്കുമരുന്ന് കടത്തിയതായി റിപ്പോര്‍ട്ട്. മയക്കുമരുന്ന് സംബന്ധിച്ച് ശക്തമായ നിയമങ്ങളുള്ള ദുബായിലേക്ക് ഹാഷിഷ്, കഞ്ചാവ് എന്നിവ ഇസ്രയേലികള്‍ കടത്തിയെന്ന് ഇസ്രയേലി മാധ്യമമായ എന്‍ 12 റിപ്പോര്‍ട്ട് ചെയ്തു.
ഞായറാഴ്ച മുതല്‍ ഇസ്രയേലില്‍ മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ ആരംഭിച്ചിരുന്നു. ഇതുകൊണ്ട് തന്നെ പുതുവര്‍ഷ ആഘോഷങ്ങള്‍ നഷ്ടമാകാതിരിക്കാന്‍ നിരവധി ഇസ്രയേലികളാണ് ദുബായിലേക്ക് യാത്ര ചെയ്തത്. പുതുതായി പ്രവേശനം ലഭിച്ച നഗരം കാണുന്നതിനൊപ്പം പുതുവര്‍ഷാഘോഷ പാര്‍ട്ടികളില്‍ പങ്കെടുക്കാനും കഴിയുമെന്നതിനാലാണ് ഇസ്രയേലികള്‍ ദുബായിലേക്ക് തിരിച്ചത്.
പുതുവര്‍ഷാഘോഷത്തിനായി ഏകദേശം 8000 പേരാണ് ഇസ്രയേലില്‍ നിന്ന് ദുബായിലെത്തിയത് എന്നാണ് കണക്ക്. ഇവരില്‍ ഭൂരിഭാഗവും സാധാരണ രീതിയില്‍ ആഘോഷിക്കാനാണ് ദുബായില്‍ എത്തിയതെങ്കിലും ചിലര്‍ ദുബായിലേക്ക് മയക്കുമരുന്ന് കടത്തുകയായിരുന്നു.
ദുബായിൽ പ്രാദേശികർക്കൊപ്പം
പുതുവർഷമാഘോഷിക്കുന്ന ഇസ്രയേലികൾ.
യുവ ഇസ്രയേലികളാണ് ദുബായിലേക്ക് മയക്കുമരുന്നു കടത്തിയത്. മയക്കുമരുന്നുകള്‍ക്കെതിരായ യു.എ.ഇയിലെ കര്‍ശന നിയമങ്ങളെ കുറിച്ച് ഇവര്‍ ബോധവാന്മാരല്ല. പിടിക്കപ്പെട്ടിരുന്നെങ്കില്‍ യു.എ.ഇ നിയമപ്രകാരം 20 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ ചെയ്തത്.
എന്നാല്‍ പിടിക്കപ്പെടുന്നതിനെ കുറിച്ച് തങ്ങള്‍ക്ക് ആശങ്കയില്ലെന്നാണ് എന്‍ 12 ന്റെ മാധ്യമപ്രവര്‍ത്തകരോട് ദുബായിലേക്ക് മയക്കുമരുന്ന് കടത്തിയ ഒരു യുവാവ് പറഞ്ഞത്.
'സില്‍വെസ്റ്റര്‍ (പുതുവര്‍ഷരാവ്) ആഘോഷിക്കാനായി കഞ്ചാവും ഹാഷിഷും ദുബായിലേക്ക് കടത്തുക മാത്രമാണ് ഞങ്ങള്‍ ചെയ്തത്. ഇത് കൊക്കെയ്ന്‍ ഒന്നുമല്ല. തീവ്രത കുറഞ്ഞ മയക്കുമരുന്നുകളാണ്. ഇത് കടത്തിയതിന്റെ പേരില്‍ ഞങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് കരുതുന്നില്ല. ഞങ്ങളുടെ പെട്ടിയിലെ അല്‍പ്പം മയക്കുമരുന്നിന്റെ പേരില്‍ ഞങ്ങളെ തൂക്കിക്കൊല്ലുമോ? ഞങ്ങളുടെ ഹോട്ടല്‍ മുറിയില്‍ ഇരുന്നാണ് ഞങ്ങള്‍ ഇവ ഉപയോഗിച്ചത്.' -യുവാവ് പറഞ്ഞു.
പിടിക്കപ്പെട്ടിരുന്നെങ്കില്‍ കുറേക്കാലം ജയിലില്‍ കിടക്കേണ്ടി വരുമായിരുന്നു എന്നാണ് മയക്കുമരുന്ന് കടത്തിയ മറ്റൊരു യുവാവ് പറഞ്ഞത്. ദുബായില്‍ എത്തിയപ്പോള്‍ മാത്രമാണ് ചെയ്തത് എത്രത്തോളം ഗൗരവകരമായ കുറ്റമായിരുന്നുവെന്ന് മനസിലായത്. അതിനാലാണ് മുറികളില്‍ തന്നെ മയക്കുമരുന്നുകള്‍ ഉപയോഗിച്ച് തീര്‍ക്കാന്‍ തീരുമാനിച്ചത്. അപകടകരമായ കാര്യമാണ് ചെയ്തതെങ്കിലും ആഘോഷിക്കാനായാണ് തങ്ങള്‍ ദുബായിലെത്തിയതെന്നും യുവാവ് പറഞ്ഞു.
യു.എ.ഇയും ഇസ്രയേലും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിച്ചതിനു ശേഷമാണ് ഇസ്രയേലികള്‍ ദുബായിലേക്ക് ധാരാളമായി എത്തിത്തുടങ്ങിയത്. ഇരുരാജ്യങ്ങളും ബന്ധം സാധാരണനിലയിലാക്കിയപ്പോള്‍ 50,000 ത്തിലേറെ ഇസ്രയേലികള്‍ ഇതുവരെ ദുബായ് സന്ദര്‍ശിച്ചുവെന്നാണ് കണക്ക്.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.