January 02, 2021
January 02, 2021
ജറുസലേം: പലസ്തീനി സംഘത്തിന്റെ പക്കലുള്ള ജനറേറ്റര്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇസ്രയേല്‍ സൈന്യം പലസ്തീനി യുവാവിന്റെ കഴുത്തില്‍ വെടിവച്ചു. സൗത്ത് ഹെബ്രോണ്‍ ഹില്‍സിലെ എ-റകീസ് ഗ്രാമത്തിലാണ് സംഭവമുണ്ടായത്. വെടിയേറ്റ ഹാരൂണ്‍ അബു അറാം എന്ന 24 കാരനായ യുവാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഇസ്രയേലി അവകാശ സംരക്ഷണ സംഘടനയായ ബി'സെലെം പ്രസ്താവനയില്‍ അറിയിച്ചു.
ആയുധധാരികളായ അഞ്ച് ഇസ്രയേലി സൈനികരാണ് പലസ്തീനി സംഘത്തിന്റെ വൈദ്യുത ജനറേറ്റര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. അബു അറാമും മറ്റ് മൂന്ന് പേരും ചേര്‍ന്ന് ഇത് തടയാന്‍ ശ്രമിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
നഗ്നപാദരായി എത്തിയ അബുവും മറ്റുള്ളവരും സൈനികരെ തടയുന്നതിനിടെ കയ്യാങ്കളിയിലെത്തി. ഒരു സൈനികന്‍ അബുവിന്റെ തലയില്‍ റൈഫിള്‍ ഉപയോഗിച്ച് അടിക്കുന്നത് വീഡിയോയില്‍ കാണാം.
തുടര്‍ന്ന് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഏതാനും പലസ്തീനികളും കൂടെ സംഭവസ്ഥലത്തേക്ക് എത്തി. പിന്നീട് വീഡിയോ ദൃശ്യത്തില്‍ നിന്ന് ഇവര്‍ മറഞ്ഞ സമയത്താണ് വെടിശബ്ദം കേള്‍ക്കുന്നത്. ഇതിന് ശേഷം അബു നിലത്ത് വീണ് കിടക്കുന്നതാണ് കാണുന്നത്.
അബു കഴുത്തിന് വെടിയേറ്റ് വീണതോടെ ഇസ്രയേലി സൈനികര്‍ ജനറേറ്റര്‍ ഉപേക്ഷിച്ച് സൈനിക വാഹനത്തില്‍ കയറി സ്ഥലം വിടുകയായിരുന്നു. വെടിയേറ്റ് വീണ അബുവിന് ചുറ്റുമുള്ള പലസ്തീനികള്‍ നിലവിളിക്കുന്നതും അബുവിനെ ആശുപത്രിയിലേക്ക് എത്തിക്കാന്‍ കാറിനായി അലമുറയിടുന്നതും വീഡിയോയില്‍ കാണാം. ഇതിനിടെ രണ്ടാമതൊരു വെടിശബ്ദവും പശ്ചാത്തലത്തില്‍ കേട്ടു.
അയല്‍വാസിയുടെ വീട് നിര്‍മ്മിക്കാന്‍ സഹായിക്കുന്നതിനിടെയാണ് ജനറേറ്റര്‍ തട്ടിയെടുക്കാന്‍ എത്തിയ സൈനികരെ തടയാന്‍ അബു എത്തിയത്. അബുവിന്റെ വീട് നേരത്തേ നവംബര്‍ 25 ന് ഇസ്രയേലി സൈന്യം തകര്‍ത്തിരുന്നു. വീട് നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരുന്ന ജനറേറ്റര്‍ കൊണ്ടുപോകാനാണ് സൈനികര്‍ എത്തിയത്. പരുക്കേറ്റ അബുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന കാറിനു നേരെയും സൈനികര്‍ വെടിയുതിര്‍ത്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.