November 26, 2021
November 26, 2021
വെസ്റ്റ് ബാങ്ക് : ഫലസ്തീൻ പൗരനും മകനും നേരെ ഇസ്രായേൽ സ്വദേശികളുടെ ആക്രമണം. ഇവർ സഞ്ചരിച്ചിരുന്ന കാറിന് നേരെ ലോഹവസ്തുക്കൾ എറിഞ്ഞ അക്രമിസംഘത്തിന്റെ ആക്രമണത്തിനെ ഫലമായി കാർ തലകീഴായി മറിഞ്ഞു. റയീദ് അൽ ഖറാസ്, മകൻ മുഹമ്മദ് എന്നിവരാണ് അൽ മുഖയ്യർ റോഡിൽ വെച്ച് ആക്രമിക്കപ്പെട്ടത്.
'കാറിന്റെ മുൻവശത്തായി ഒരു വലിയ ലോഹക്കഷ്ണം വന്നിടിച്ചു. കാറിന്റെ ചില്ലുകൾ നുറുങ്ങിപ്പോയി. ചില്ലിന്റെ ചീളുകൾ ഞങ്ങളുടെ മുഖത്തേക്ക് തെറിച്ചു. ഉപ്പയ്ക്ക് നിയന്ത്രണം നഷ്ടപ്പെടുകയും, കാർ തലകീഴായി മറിയുകയും ചെയ്തു. എന്താണ് സംഭവിക്കുന്നത് എന്നെനിക്ക് മനസിലാക്കാൻ കഴിഞ്ഞില്ല. സ്വപ്നമാണോ എന്ന് പോലും ഞാൻ ചിന്തിച്ചു'- മുഹമ്മദ് ഭയവിഹ്വലതയോടെ ഓർത്തെടുത്തു. ആരും തിരിഞ്ഞുനോക്കാതെ വഴിയിൽ കിടന്ന ഇരുവരെയും അതുവഴി കടന്നുപോയ ഫലസ്തീനി കുടുംബമാണ് ആശുപത്രിയിൽ എത്തിച്ചത്. റയീദിന്റെ തലയോട്ടിയിൽ പരിക്കുകൾ പറ്റിയതായും ആന്തരിക രക്തസ്രാവം ഉണ്ടായതായും പരിശോധനയിൽ കണ്ടെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഫലസ്തീനികൾ ആക്രമിക്കപ്പെട്ട അഞ്ചുവ്യത്യസ്തസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അറബ് വിരുദ്ധ മുദ്രാവാക്യങ്ങൾ സ്പ്രേ പെയിന്റ് ചെയ്തും, വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞും, വീടുകൾ ആക്രമിച്ചും ഭീകരാവസ്ഥ സൃഷ്ടിക്കുകയാണ് ഇസ്രായേൽ.