December 23, 2020
December 23, 2020
ജെറുസലേം: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥാനമൊഴിയും മുമ്പ് അഞ്ചാമതൊരു മുസ്‌ലിം രാജ്യവുമായി ഇസ്രയേല്‍ നയതന്ത്രബന്ധം സ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇസ്രയേല്‍ മന്ത്രി. ഇതിനുവേണ്ടിയുള്ള പരിശ്രമത്തിലാണ് ഇസ്രയേല്‍ എന്നും പ്രാദേശിക സഹകരണ വകുപ്പ് മന്ത്രി ഒഫിര്‍ അകുനിസ് ബുധനാഴ്ച പറഞ്ഞു. ഇതൊരു ഏഷ്യന്‍ മുസ്‌ലിം രാജ്യമായിരിക്കുമെന്നും അദ്ദേഹം സൂചന നല്‍കി.
ഇസ്രയേലി ചാനലായ യെന്റ് ടി.വിയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജനുവരി 20 ന് ട്രംപ് സ്ഥാനമൊഴിയുന്നതിന് മുമ്പ് അഞ്ചാമതൊരു രാജ്യവുമായി ബന്ധം സ്ഥാപിക്കുമോ എന്ന ചോദ്യത്തിന് ഉത്തരമായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
Also Read: ഇറാനും അറബ് രാജ്യങ്ങളും തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ഖത്തര്‍
'മറ്റൊരു രാജ്യം കൂടി ഇസ്രയേലുമായി പരസ്യമായി ബന്ധം സ്ഥാപിക്കുന്നു എന്ന അമേരിക്കയുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.' - ഒഫിര്‍ അകുനിസ് പറഞ്ഞു.
രണ്ട് രാജ്യങ്ങളാണ് ഇസ്രയേലുമായി സാധാരണബന്ധം സ്ഥാപിക്കുന്നതില്‍ പ്രധാനമായി പരിഗണനയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് രാജ്യങ്ങളുടെയും പേരുകള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല. എന്നാല്‍ ഇതിലൊന്ന് ഗള്‍ഫ് രാഷ്ട്രമാണെന്നും ഒമാന്‍ ആകാന്‍ സാധ്യതയുണ്ടെന്നും സൗദി അറേബ്യ അല്ലെന്നും അദ്ദേഹം സൂചനകള്‍ നല്‍കി.
രണ്ടാമത്തെത് ഒരു കിഴക്കുള്ള ഒരു ചെറിയ മുസ്‌ലിം രാജ്യമാണ്. എന്നാല്‍ പാകിസ്താന്‍ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പലസ്തീന്‍ രാജ്യത്തിന്റെ അസ്ഥിത്വം അംഗീകരിക്കപ്പെടുന്നതു വരെ ഇസ്രയേലിനെയും അംഗീകരിക്കില്ലെന്ന് കിഴക്കുള്ള മുസ്‌ലിം രാജ്യമായ ഇന്തോനേഷ്യ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. മലേസ്യയും സമാനമായ നിലപാടാണ് സ്വീകരിച്ചത്.
Also Read: ഖത്തറില്‍ കൊവിഡ്-19 വാക്‌സിനേഷന്‍ ആരംഭിച്ചു; ചിത്രങ്ങളും വീഡിയോയും കാണാം
കൂടുതല്‍ രാജ്യങ്ങളെ കൊണ്ട് ഇസ്രയേലിനെ അംഗീകരിപ്പിക്കാനും നയതന്ത്രബന്ധം സ്ഥാപിക്കാനും നിലവിലെ ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാക്കാനും ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് ഇസ്രയേലി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നേരത്തേ നാല് മുസ്‌ലിം രാജ്യങ്ങളുമായി ഇസ്രയേല്‍ നയതന്ത്രബന്ധം സ്ഥാപിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയിലായിരുന്നു ഇത്. യു.എ.ഇ, ബഹ്‌റൈന്‍, സുഡാന്‍, മൊറോക്കോ എന്നീ രാജ്യങ്ങളുമായാണ് കഴിഞ്ഞ മാസങ്ങളില്‍ ഇസ്രയേല്‍ ബന്ധം സാധാരണ നിലയിലാക്കിയത്.
ഇസ്രയേലിന്റെയും അമേരിക്കയുടെയും പ്രതിനിധി സംഘങ്ങള്‍ക്ക് ചൊവ്വാഴ്ച മൊറോക്കോ വിരുന്നൊരുക്കിയിരുന്നു.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.