September 11, 2021
September 11, 2021
ഗസ : ഹമാസിനെ പ്രതിരോധിക്കാനായി ഗസ മുനമ്പിലേക്ക് റോക്കറ്റാക്രമണം നടത്തിയതായി ഇസ്രായേൽ സേനയിലെ ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം ഹമാസ് നടത്തിയ ആക്രമണത്തിന് പകരമായാണ് തങ്ങൾ റോക്കറ്റുകൾ വിക്ഷേപിച്ചതെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഇതിനിടെ, ഇസ്രായേലിലെ അതീവ സുരക്ഷയുള്ള ഗിൽബോവ ജയിലിൽ നിന്നും രക്ഷപ്പെട്ട രണ്ട് ഫലസ്തീൻ സ്വദേശികളെ പിടികൂടിയതിന് പിന്നാലെയാണ് സൈന്യം റോക്കറ്റാക്രമണം നടത്തിയത്. ഇതോടെ ജയിൽചാടിയ ആറുപേരിൽ നാലുപേർ വീണ്ടും ഇസ്രയേലിന്റെ പിടിയിലായി. സക്കറിയ സുബൈദി, മഹമൂദ് അൽ അരീദ തുടങ്ങിയവരെ പിടികൂടിയതായി നേരത്തെ തന്നെ സൈന്യം പ്രഖ്യാപിച്ചിരുന്നു. മേയ് മാസത്തിൽ ഇരുപക്ഷവും വെടിനിർത്തൽ കരാറിൽ ഒപ്പിട്ടുവെങ്കിലും, ഗസയും സമീപപ്രദേശങ്ങളും ഇപ്പോഴും ആക്രമണഭീതിയിലാണ്. മെയ് മാസത്തിൽ നടന്ന സംഘട്ടനങ്ങളിൽ 260 ഫലസ്‌തീൻ സ്വദേശികൾക്കും, 13 ഇസ്രായേൽ ഭടന്മാർക്കും ജീവൻ നഷ്ട്ടപ്പെട്ടിരുന്നു. മരണപ്പെട്ട ഫലസ്തീനികളിൽ ഭൂരിഭാഗവും സാധാരണപൗരന്മാരും കുട്ടികളുമായിരുന്നു. രണ്ട് മില്യനോളം ഫലസ്തീനികൾ തിങ്ങിപ്പാർക്കുന്ന ഗസയിൽ ഇസ്രായേൽ കടുത്ത നിയന്ത്രണങ്ങളാണ്ഏ ർപ്പെടുത്തിയിരിക്കുന്നത്. അതിർത്തി പങ്കിടുന്ന ഈജിപ്തും സമാനരീതിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ഗതികേടിൽ കഴിയുകയാണ് ഗസയിലെ ജനങ്ങൾ.