December 11, 2020
December 11, 2020
റബാത്ത് : അമേരിക്കയുടെ ഇടപെടലിലൂടെ ഇസ്‌റാഈലുമായി മറ്റൊരു അറബ് രാജ്യം കൂടി കരാറില്‍ ഒപ്പ് വെക്കാനൊരുങ്ങുന്നു. മൊറോകോ ആണ് ഏറ്റവും ഒടുവില്‍ ഇസ്‌റാഈലുമായി നയതന്ത്ര ബന്ധം പുലര്‍ത്തി കരാറില്‍ ഏര്‍പ്പെടുക. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ നാല് മാസത്തിനിടെ ഇസ്‌റാഈലുമായി കരാറില്‍ ഒപ്പ് വെക്കുന്ന നാലാമത്തെ രാജ്യമായി മൊറോകോ മാറും. യുഎഇ, ബഹ്‌റൈന്‍, സുഡാന്‍ എന്നീ രാജ്യങ്ങളാണ് അടുത്തിടെ ഇസ്‌റാഈലുമായി കരാറില്‍ ഒപ്പ് വെച്ചിരുന്നു.പ്രസിഡന്റ് കാലാവധി കഴിയും മുമ്പ് തന്നെ മറ്റു അറബ് രാജ്യങ്ങളെയും ഇസ്‌റാഈലുമായി കരാറില്‍ ഒപ്പ് വെപ്പിക്കാനുള്ള കടുത്ത ശ്രമത്തിലാണ് ട്രംപ് ഭരണകൂടം.
മൊറോക്കോ രാജാവ് മുഹമ്മദ് ആറാമാനുമായി നടത്തിയ സംഭാഷണത്തില്‍ ഇസ്‌റാഈലുമായുള്ള കരാര്‍ ഉറപ്പിച്ചതായി മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇസ്‌റാഈലുമായി കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം പൂര്‍ണ്ണമായും പുനഃസ്ഥാപിക്കും. ഇരു രാജ്യങ്ങളും എംബസികള്‍ തുറക്കുമെന്നും റബാത്തിലെയും തെല്‍ അവീവിലെയും തങ്ങളുടെ ലൈസന്‍ ഓഫീസുകള്‍ ഉടന്‍ തുറക്കുമെന്നും ഇസ്‌റാഈല്‍, മൊറോക്കന്‍ കമ്പനികൾ തമ്മിലുള്ള സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കാന്‍ തീരുമാനമായതായും വൈറ്റ് ഹൗസ് സീനിയര്‍ ഉപദേശകനും ട്രംപിന്റെ മരുമകനായ ജരീദ് കുഷ്‌നര്‍ റോയിട്ടേഴ്‌സിനോട് വ്യക്തമാക്കി.
"ഇന്ന് മറ്റൊരു ചരിത്രപരമായ വഴിത്തിരിവ് സംഭവിച്ചു. ഞങ്ങളുടെ സുഹൃത്തുക്കളായ ഇസ്‌റാഈലും മൊറോക്കോയും സമ്ബൂര്‍ണ്ണ നയതന്ത്ര ബന്ധത്തിന് സമ്മതിച്ചിട്ടുണ്ട്. മിഡില്‍ ഈസ്റ്റിലെ സമാധാനത്തിനുള്ള ഒരു വലിയ വഴിത്തിരിവാണ് ഇത്" അമേരിക്കന്‍ പ്രസിഡണ്ട് ഡൊനാള്‍ ട്രംപ് ട്വീറ്റ് ചെയ്‌തു. ജനുവരി 20 നാണ് ട്രംപ് ഭരണകൂടം സ്ഥാനമൊഴിയുക.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക