December 06, 2020
December 06, 2020
തെഹ്‌റാന്‍: വിദേശിയായ പിതാവിനും ഇറാനിയായ അമ്മയ്ക്കും ജനിച്ച കുട്ടികള്‍ക്ക് ആദ്യമായി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി ഇറാന്‍ സര്‍ക്കാര്‍. ഒരുപാട് കാലത്തെ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ശേഷമാണ് വിദേശികള്‍ക്ക് ഇറാനി സ്ത്രീകളില്‍ ജനിച്ച കുട്ടികളെയും തുല്യ പൗരന്മാരായി പരിഗണിക്കാനുള്ള തീരുമാനം ഇറാന്‍ കൈക്കൊണ്ടത്.
മെയ് മാസത്തില്‍ പുതിയ നിയമം ഇറാന്‍ പാര്‍ലമെന്റില്‍ പാസാക്കിയ ശേഷം ഏകദേശം 75,000 പേരാണ് തിരിച്ചറിയല്‍ കാര്‍ഡിനായി അപേക്ഷിച്ചിട്ടുള്ളത്. നിയമം മെയ് മാസത്തില്‍ തന്നെ പാസാക്കിയെങ്കിലും അടുത്തിടെ മാത്രമാണ് അത് നടപ്പാക്കാനുള്ള നടപടികള്‍ തുടങ്ങിയത്.
നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷവും അതിന് മുമ്പും ജനിച്ച കുട്ടികള്‍ക്ക് പുതിയ നിയമപ്രകാരം തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കും. ഇവര്‍ക്ക് 18 വയസിനു മുമ്പ് തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുന്നതിന് യാതൊരു സുരക്ഷാ പ്രശ്‌നങ്ങളും ഇല്ല എന്ന് നിയമം വ്യക്തമാക്കുന്നു. അമ്മമാര്‍ അഭ്യര്‍ത്ഥിക്കുകയാണെങ്കില്‍ ഇവര്‍ക്ക് ഇറാനിയന്‍ പൗരത്വവും ലഭിക്കും. അഥവാ അമ്മമാര്‍ പൗരത്വത്തിന് അഭ്യര്‍ത്ഥിച്ചില്ലെങ്കില്‍ അവര്‍ക്ക് 18 വയസ് പൂര്‍ത്തിയാകുമ്പോള്‍ സ്വയം പൗരത്വം ലഭിക്കാന്‍ അപേക്ഷിക്കാം.
പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ഇറാനി സ്ത്രീകള്‍ക്ക് വിദേശികളായ പുരുഷന്മാരില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് 18 വയസിനു ശേഷം പ്രത്യേക നിബന്ധനകളിന്മേല്‍ മാത്രമാണ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിരുന്നത്. ആദ്യ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയ വിവരം ഇറാന്‍ സര്‍ക്കാറിന്റെ വക്തവ് അലി റബിയാണ് അറിയിച്ചത്.
'വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും പരിശ്രമങ്ങള്‍ക്കുമൊടുവില്‍ ഇറാനിയന്‍ അമ്മയ്ക്ക് വിദേശിയായ പുരുഷനില്‍ ജനിച്ച കുട്ടിക്ക് ഇറാന്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിരിക്കുകയാണ്. ഇറാനി അല്ലാത്ത ജീവിത പങ്കാളിയുള്ള രാജ്യത്തെ എല്ലാ അമ്മമാരെയും ഞങ്ങള്‍ അഭിനന്ദിക്കുന്നു. ഇറാനിയന്‍ വനിതകളുടെ പൗരാവകാശം സംരക്ഷിക്കുന്നതിനുള്ള സര്‍ക്കാറിന്റെ ഗൗരവകരമായ നിശ്ചയദാര്‍ഢ്യത്തെയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.' -അദ്ദേഹം പറഞ്ഞു.
ആദ്യ തിരിച്ചറിയല്‍ കാര്‍ഡ് കഴിഞ്ഞ മാസമാണ് കൈമാറിയത്. റയാന എന്ന 12 വയസുകാരിക്കാണ് നവംബറില്‍ ആദ്യ തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചത്. കഴിഞ്ഞ 10 വര്‍ഷങ്ങളായി താന്‍ സ്വപ്‌നം കാണുന്ന കാര്യമാണ് യാഥാര്‍ത്ഥ്യമായത് എന്ന് റയാനയുടെ മാതാവ് പറഞ്ഞു.
ഇറാഖ് പൗരനായിരുന്ന റയാനയുടെ പിതാവിനെ ഇസ്‌ലാമിക് സ്റ്റേറ്റിനോട് പൊരുതാനായി സിറിയയിലേക്ക് അയക്കുകയും അവിടെ വച്ച് അദ്ദേഹം കൊല്ലപ്പെടുകയുമായിരുന്നു. പ്രവാചകന്‍ മുഹമ്മദിന്റെ പേരക്കുട്ടി സൈനബ ബിന്‍ത് അലിയുടെ പേരില്‍ ദമാസ്‌കസിലുള്ള ദേവാലയം സംരക്ഷിക്കുക എന്ന ഇസ്‌ലാമികമായ കടമ നിര്‍വ്വഹിക്കാനായി അയക്കപ്പെട്ട നിരവധി പേരില്‍ ഒരാളായിരുന്നു ഇദ്ദേഹം.
അഭയാര്‍ത്ഥികള്‍ക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ഹൈക്കമ്മീഷണര്‍ ഇറാന്റെ പുതിയ നിയമത്തെ സ്വാഗതം ചെയ്തു.
ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.