December 09, 2020
December 09, 2020
സന: യെമനില്‍ ഹൂതി വിമതര്‍ ബന്ദികളാക്കിയ 14 ഇന്ത്യന്‍ നാവികര്‍ നേരിട്ടത് സമാനതകളില്ലാത്ത ക്രൂരതകള്‍. മൃഗങ്ങളോടെന്ന പോലെയാണ് തങ്ങളോട് ഹൂതി വിമതര്‍ പെരുമാറിയതെന്ന് മോചിതരായ ശേഷം നാവികര്‍ 'ദി നാഷണലി'ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
തടവുകാരായി തങ്ങളെ പൂട്ടിയിട്ട കെട്ടിടത്തിന് സമീപം പലപ്പോഴും ബോംബുകള്‍ പൊട്ടിയിരുന്നു. പത്ത് മാസം തങ്ങള്‍ അനുഭവിച്ച ഭയവും ദുരിതവും ഇവർ ദി നാഷണലുമായി പങ്കുവെച്ചു.
നാവിക സംഘത്തിലെ തിരുവനന്തപുരം
സ്വദേശിയായ അബ്ദുള്‍ മുസ്തഫ പത്ത്
മാസങ്ങള്‍ക്കു ശേഷം കുടുംബത്തെ കണ്ടപ്പോള്‍.
ജിബൂട്ടിയിലെ ഇന്ത്യന്‍ എംബസിയുടെ ഇടപെടലിനെ തുടര്‍ന്ന് നവംബര്‍ 28 നാണ് ഇവര്‍ മോചിതരായത്. അതിനു മുമ്പുള്ള പത്ത് മാസം ഖുബൂസ് മാത്രമാണ് ഭക്ഷണമായി ലഭിച്ചതെന്ന് നാവികര്‍ പറഞ്ഞു.
മോചിതരായ നാവികരെ ഞായറാഴ്ച ദുബായിലേക്കും പിന്നീട് ഇന്ത്യയിലേക്കും എത്തിച്ചു. ഫെബ്രുവരി 14 നാണ് ഒമാനില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള യാത്രാ മധ്യേ മൂന്ന് കപ്പലുകളിലെ നാവികര്‍ ഹൂതികളുടെ പിടിയിലായത്.
ഒമാനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് പോകുകയായിരുന്ന കപ്പലുകള്‍ കൊടുങ്കാറ്റില്‍ പെടുകയായിരുന്നു. കപ്പലില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഇവര്‍ക്ക് രക്ഷപ്പെടാന്‍ മറ്റ് മാര്‍ഗം ഉണ്ടായിരുന്നില്ല. എന്നാല്‍ ബോട്ടിലെത്തിയ ഹൂതികള്‍ ഇവരെ രക്ഷിക്കുകയായിരുന്നു.
രണ്ട് ദിവസത്തിനു ശേഷം ബോട്ടിലുള്ളവര്‍ തങ്ങള്‍ക്കു നേരെ വെടിവയ്ക്കാന്‍ ആരംഭിച്ചുവെന്ന് നാവികര്‍ വെളിപ്പെടുത്തി. നൂറുകണക്കിന് വെടിയുണ്ടകള്‍ തങ്ങള്‍ക്ക് നേരെ വന്നുവെന്ന് അവര്‍ ഓര്‍മ്മിക്കുന്നു. അവര്‍ തങ്ങള്‍ക്കു നേരെ ആക്രോശിച്ചുവെന്നും അവര്‍ പറഞ്ഞു. പിന്നീടാണ് അവര്‍ ഹൂതികളാണ് എന്ന് തിരിച്ചറിഞ്ഞതെന്നും നാവികര്‍ പറഞ്ഞു.
'അവര്‍ ഞങ്ങളോട് മൃഗങ്ങളോടെന്ന പോലെയാണ് പെരുമാറിയത്. ഭക്ഷണം പോലും ഞങ്ങൾക്ക് എറിഞ്ഞുതരികയായിരുന്നു.' -നാവിക സംഘത്തിലുള്ള തമിഴ്‌നാട്ടുകാരനായ ചീഫ് എഞ്ചിനീയര്‍ മോഹന്‍രാജ് തനിഗാചലം പറഞ്ഞു.
ഖുബൂസും തോക്കും കൊണ്ടാണ് അവര്‍ മുറിയിലേക്ക് വന്നിരുന്നത്. ഹോട്ടലിന് സമീപം ബോംബുകള്‍ പൊട്ടുന്നത് പലപ്പോഴും കേട്ടിരുന്നു. അവിടെ കിടന്ന് മരിക്കുമെന്നാണ് തങ്ങള്‍ കരുതിയത്. എല്ലാ ദിവസവും തങ്ങള്‍ കരയുമായിരുന്നു. എന്ത് തെറ്റാണ് ഞങ്ങള്‍ ചെയ്തതെന്ന് അവരോട് ചോദിക്കുമായിരുന്നുവെന്നും മോഹന്‍രാജ് പറഞ്ഞു.
'ഞങ്ങള്‍ക്കെല്ലാം കുടുംബങ്ങള്‍ ഉണ്ട്. പത്ത് മാസമായി അവര്‍ക്ക് പണം അയക്കാന്‍ കഴിയാത്തതില്‍ ഞങ്ങള്‍ വിഷമിക്കുകയാണ്. എന്റെ ഭാര്യയെയും കൊച്ചു കുട്ടികളെയും ഇനി കാണാന്‍ കഴിയില്ലെന്നാണ് ഞാന്‍ കരുതിയത്.' -അദ്ദേഹം പറഞ്ഞു.
ഇറാന്റെ പിന്തുണയുള്ളവരാണ് ഹൂതി വിമതര്‍. ട്രപ് ഭരണകൂടം ഹൂതകളെ തീവ്രവാദ സംഘമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യന്‍ കപ്പലുകളുടെ രേഖകളും നാവികരുടെ പാസ്‌പോര്‍ട്ടുകളും ഇവര്‍ പിടിച്ചെടുത്തിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.