December 19, 2021
December 19, 2021
കുവൈത്ത് സിറ്റി : രാജ്യത്തെ ഇഖാമ നിയമത്തിൽ കോവിഡ് പ്രതിസന്ധി പ്രമാണിച്ച് നൽകിയ ഇളവുകൾ എടുത്തുമാറ്റിയതായി കുവൈത്ത് അറിയിച്ചു. വിമാനസർവീസുകൾ പുനരാരംഭിക്കുകയും, കുവൈത്തിലേക്ക് എളുപ്പമെത്താൻ വഴിയൊരുങ്ങുകയും ചെയ്തതോടെയാണിത്. ആറുമാസത്തോളം രാജ്യത്തിന്റെ പുറത്ത് പോയാൽ ഇഖാമ സ്വമേധയാ അസാധുവാകുമെന്ന് താമസകാര്യവകുപ്പ് അറിയിച്ചു. ആദ്യഘട്ടത്തിൽ ഗാർഹികതൊഴിലാളികൾക്ക് മാത്രമാണ് ഈ നിയമം ബാധകമെങ്കിലും, ഏറെ വൈകാതെ മറ്റ് തൊഴിൽ മേഖലകളിലും സമാനമായ നിയമം കൊണ്ടുവരുമെന്നാണ് ലഭിക്കുന്ന സൂചനകൾ.
2021 ഡിസംബർ ഒന്ന് മുതലുള്ള കാലയളവാണ് ഇതിനായി പരിഗണിക്കുക. ഏതെങ്കിലും അടിയന്തര സാഹചര്യങ്ങളാൽ തൊഴിലാളികൾക്ക് ആറുമാസത്തിലും അധികം രാജ്യം വിട്ടുനിൽക്കേണ്ടി വന്നാൽ സ്പോൺസർമാർ മുഖേന പ്രത്യേക അപേക്ഷ സമർപ്പിക്കണം. അപേക്ഷ അധികൃതർ വിശദമായി പരിശോധിച്ച ശേഷം അനുമതി നൽകും. ആറുമാസത്തിന്റെ കാലാവധി അവസാനിക്കുന്നതിന് മുൻപാണ് അപേക്ഷ നൽകേണ്ടത്. തൊഴിലാളി വിദേശത്തുള്ളപ്പോൾ ഓൺലൈൻ ആയി ഇഖാമ പുതുക്കാനുള്ള സൗകര്യം നേരത്തെ അധികൃതർ ഒരുക്കിയിരുന്നു. ഈ സംവിധാനം മാറ്റമില്ലാതെ തുടരും.