March 20, 2022
March 20, 2022
റിയാദ് : യമനിൽ കാലങ്ങളായി തുടർന്നുവരുന്ന ആഭ്യന്തരപ്രശ്നങ്ങൾക്ക് പരിസമാപ്തി കുറിക്കാൻ, ജി.സി.സി നടത്തുന്ന യോഗത്തിൽ പങ്കെടുക്കില്ലെന്ന് ഹൂതികൾ അറിയിച്ചു. ഈ മാസം 29 മുതൽ, ഏപ്രിൽ 7 വരെ റിയാദിലെ ജി.സി.സി. ആസ്ഥാനത്ത് ചർച്ച നടത്തുമെന്നായിരുന്നു ഗൾഫ് സമാധാന കൗൺസിൽ അറിയിച്ചിരുന്നു. ഹൂതികളുടെ പിന്മാറ്റത്തിൽ അത്ഭുതമില്ലെന്നും, ഇത് പ്രതീക്ഷിച്ചതാണെന്നുമായിരുന്നു യമൻ സർക്കാറിന്റെ പ്രതികരണം.
മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കുക, യമനിലെ സർക്കാർ സ്ഥാപനങ്ങളെ ഭരണഘടനയ്ക്ക് അനുസൃതമായി ശക്തിപ്പെടുത്തുക, ജനങ്ങളുടെ ദുരിതമകറ്റുക, ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽ സമാധാന ചർച്ചകൾ തുടരുക തുടങ്ങിയവയാണ് ചർച്ചയിൽ മുഖ്യ അജണ്ടയാവുക. യമനിലെ മുഴുവൻ കക്ഷികളെയും ചർച്ചയുടെ ഭാഗമാവാൻ ക്ഷണിച്ചിട്ടുണ്ടെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നായിഫ് അൽ ഹജ്റാദ് അറിയിച്ചു. ചർച്ചയിലെ ഹൂതികളുടെ അസാന്നിധ്യം സമാധാനശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാവും.