March 25, 2021
March 25, 2021
ഗാസ: പലസ്തീനി തടവുകാരെ ജയിലില്‍ നിന്ന് വിട്ടയക്കണമെന്ന് സൗദി അറേബ്യയോട് ആവശ്യപ്പെട്ട് ഇസ്ലാമിക സംഘടനയായ ഹമാസ്. തടവുകാരുടെ ആരോഗ്യസ്ഥിതി ഗുരുതരമാണ് എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഹമാസ് ഈ ആവശ്യം ഉയര്‍ത്തിയത്.
'സൗദി അറേബ്യയിലെ ഹമാസ് മുന്‍ പ്രതിനിധിയായ 83 കാരന്‍ ഡോ. മുഹമ്മദ് അല്‍ ഖുദാരി ഗുരുതരാവസ്ഥയിലാണ്.' -ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം മൂസ അബു മര്‍സൗഖ് ട്വീറ്റ് ചെയ്തു. യാതൊരു കുറ്റവും ചുമത്താതെയാണ് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ മകനെയും മറ്റ് പലസ്തീനികളെയും തടവിലാക്കിയിരിക്കുന്നതെന്നും മര്‍സൗഖ് കൂട്ടിച്ചേര്‍ത്തു. മാനുഷിക പരിഗണന വച്ച് അവരെ ഉടന്‍ മോചിപ്പിക്കണമെന്നും അദ്ദേഹം സൗദിയോട് ആവശ്യപ്പെട്ടു.
2019 ഏപ്രില്‍ നാലിനാണ് അല്‍ ഖുദാരിയെ മകനൊപ്പം കസ്റ്റഡിയിലെടുത്തത്. പലസ്തീനികളെ ലക്ഷ്യം വച്ചുള്ള വലിയ പ്രചരണത്തിന്റെ ഭാഗമായാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ജയിലില്‍ വേണ്ടത്ര ആരോഗ്യ സംരക്ഷണം ലഭിക്കാത്തതിനാല്‍ അദ്ദേഹത്തിന്റെ ആരോഗ്യം വഷളായി. വലതുകാല്‍ ചലിപ്പിക്കാനുള്ള ശേഷി ഭാഗികമായി നഷ്ടപ്പെട്ട അദ്ദേഹത്തിന് ഇപ്പോള്‍ ഭക്ഷണം കഴിക്കാന്‍ പോലും മകന്റെ സഹായം വേണം.
അറസ്റ്റ് ചെയ്ത് ഒരു വര്‍ഷത്തിനു ശേഷം അല്‍ ഖുദാരിയെയും മകന്‍ ഹാനിയെയും പ്രത്യേക ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കിയതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ സ്ഥിരീകരിച്ചു. അഭിഭാഷകനെ നിഷേധിച്ചത് ഉള്‍പ്പെടെ നിയമപരമായ നടപടിക്രമങ്ങളുടെ കടുത്ത ലംഘനങ്ങളാണ് വിചാരണാ വേളയില്‍ ഉണ്ടായത് എന്ന് ആംനസ്റ്റി പറയുന്നു. അറസ്റ്റിലായ സമയത്ത് അല്‍ ഖുദാരി ക്യാന്‍സര്‍ ചികിത്സയിലായിരുന്നുവെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ കൂട്ടിച്ചേര്‍ത്തു.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.