March 01, 2021
March 01, 2021
റിയാദ്: സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തെ കുറിച്ചുള്ള സി.ഐ.എയുടെ അന്വേഷണ റിപ്പോര്‍ട്ട് തള്ളി സൗദി അറേബ്യയുടെ ഗള്‍ഫ് സഖ്യകക്ഷികള്‍. ബഹ്‌റൈന്‍, കുവൈത്ത്, യു.എ.ഇ എന്നീ രാജ്യങ്ങള്‍ സൗദി അറേബ്യയെ പിന്തുണച്ചതായി തുര്‍ക്കിയുടെ അനഡൊലു ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
മിഡില്‍ ഈസ്റ്റ് ഐയുടെയും വാഷിങ്ടണ്‍പോസ്റ്റിന്റെയും കോളമിസ്റ്റായിരുന്ന ജമാല്‍ ഖഷോഗി 2018 ല്‍ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വച്ചാണ് കൊല്ലപ്പെടുന്നത്. ഇതില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് പങ്കുണ്ടെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയുടെ അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
രാജ്യത്തിന് ഭീഷണിയാണെന്ന് കരുതി ഖഷോഗിയെ പിടികൂടാനോ കൊല്ലാനോ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അംഗീകാരം നല്‍കിയെന്നാണ് അമേരിക്കയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഖഷോഗിയെ നിശബ്ദനാക്കാന്‍ ആവശ്യമെങ്കില്‍ അക്രമാസക്തമായ നടപടികളെടുക്കാനും സൗദി കിരീടാവകാശി അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം യു.എസ് അന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കി. അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ തെറ്റും അസ്വീകാര്യവുമാണെന്നും സൗദി അറിയിച്ചു. വിഷയത്തില്‍ യു.എസ് പ്രസിഡന്റ് ജോ ബെയ്ഡന്‍ ഇന്ന് പ്രഖ്യാപനം നടത്തുമെന്നാണ് വിവരം.
യു.എസ് അന്വേഷണ റിപ്പോര്‍ട്ടിനെ സൗദി തള്ളിയതിനെ ബഹ്‌റൈന്‍ സ്വാഗതം ചെയ്തു. പ്രാദേശികവും അന്താരാഷ്ട്രവുമായ വിഷയങ്ങളില്‍ സൗദി അറേബ്യ വഹിച്ച സുപ്രധാനമായ പങ്ക് ചൂണ്ടിക്കാണിച്ചുകൊണ്ട് ബഹ്‌റൈന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവന പുറത്തിറക്കി. ഈ പ്രസ്താവനയിലാണ് ഖഷോഗി വിഷയത്തില്‍ സൗദിയ്ക്കുള്ള പിന്തുണ ബഹ്‌റൈന്‍ വ്യക്തമാക്കിയത്.
അക്രമത്തെയും തീവ്രവാദത്തെയും നേരിടുന്നതില്‍ സൗദിയ്ക്കുള്ള പങ്കിനെ കുവൈത്ത് പ്രശംസിച്ചു. അറബ് മേഖലയിലെയും ലോകമെമ്പാടുമുള്ള സുരക്ഷയ്ക്കും സ്ഥിരതയ്ക്കും സൗദി നല്‍കുന്ന നിരന്തരമായ പിന്തുണയെയും കുവൈത്ത് എടുത്ത് പറഞ്ഞു.
യു.എ.ഇയും സൗദിക്കുള്ള പിന്തുണ പരസ്യമാക്കിയിട്ടുണ്ട്. സൗദിയുടെ നീതിന്യായ വ്യവസ്ഥയിലുമുള്ള ആത്മവിശ്വാസം യു.എ.ഇ പ്രകടിപ്പിച്ചു. സുതാര്യവും നിഷ്പക്ഷവുമായി നിയമം നടപ്പിലാക്കാനുള്ള സൗദിയുടെ പ്രതിജ്ഞാബദ്ധതയെയും യു.എ.ഇ പ്രകീര്‍ത്തിച്ചു.
ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്‍ (ഒ.ഐ.സി) മേധാവി യൂസഫ് ബിന്‍ അഹമ്മദ് അല്‍ ഒതൈമീനും സൗദിയ്ക്കുള്ള പിന്തുണ അറിയിച്ചിട്ടുണ്ട്. യു.എസ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ക്ക് നിര്‍ണ്ണായകമായ തെളിവുകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.