May 20, 2022
May 20, 2022
കുവൈത്ത് സിറ്റി / വാഷിംഗ് ടൺ: ഇറാഖിന്റെ കുവൈത്ത് അധിനിവേശത്തിനെ തുടർന്ന് 1991 ൽ നടന്ന ഗൾഫ് യുദ്ധത്തിൽ പങ്കെടുത്ത അമേരിക്കയിലേയും സഖ്യ രാഷ്ട്രങ്ങളിലേയും സൈനികരിൽ കണ്ടെത്തിയ അജ്ഞാത രോഗത്തിനു കാരണം സരിൻ എന്ന രാസായുധം ആണെന്ന് ഒടുവിൽ സ്ഥിരീകരണം.യുടി സൗത്ത് വെസ്റ്റേണിലെ ഇന്റേണൽ മെഡിസിൻ പ്രൊഫസറും എപ്പിഡെമിയോളജി ഡിപ്പാർട്ട്‌മെന്റ് ഡയറക്ടറുമായ റോബർട്ട് ഹീലിയുടെ മേൽനോട്ടത്തിൽ നടത്തിയ പഠനത്തിലാണ് ഇത് സംബന്ധിച്ച് കഴിഞ്ഞ 30 വർഷമായി നടത്തി വരുന്ന ഗവേഷണം വിജയം കണ്ടത് .ക്ഷീണം, പനി, രാത്രി സമയങ്ങളിൽ വിയർക്കൽ, വയറിളക്കം, ഓർമ്മക്കുറവ്, ഏകാഗ്രതകുറവ് മുതലായ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന രോഗം 'ഗൾഫ് വാർ സിൻഡ്രോം' എന്ന പേരിലാണു അറിയപ്പെടുന്നത്.
കുവൈത്തിന്റെ മോചനത്തിൽ പങ്കെടുത്ത പതിനായിര ക്കണക്കിനു സൈനികരിലാണു ഈ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയത്.ഇറാഖിലെ രാസായുധ സംഭരണികളിലും ഉൽപ്പാദന ശാലകളിലും ബോംബിംഗ് നടത്തിയപ്പോഴുണ്ടായ സരിൻ വാതക ചോർച്ചയാണ് സൈനികരിൽ ഏരോഗ ബാധക്ക് കാരണമായതെന്നും പഠനത്തിൽ സൂചിപ്പിക്കുന്നു.ഇത് സംബന്ധിച്ച് നേരത്തെ നടത്തിയ പഠനങ്ങളിൽ രോഗ കാരണമായി സരിൻ രാസായുധ ബാധയാണെന്ന് കണ്ടെത്തിയിരുന്നെങ്കിലും സ്ഥിരീകരണം ലഭിച്ചിരുന്നില്ല.
ഈ രോഗത്തിന് ചികിൽസ ലഭിക്കാതെ ലോക വ്യാപകമായി 100,000-ത്തിലധികം വിമുക്തഭടന്മാർ ഇപ്പോഴും കഴിയുന്നുണ്ട്.പുതിയ പഠന ഫലങ്ങൾ ഇവർക്ക് മികച്ച ചികിത്സാ രീതികൾ കണ്ടെത്തുന്നതിനു സഹായകമാകുമെന്ന് ഡോ. റോബർട്ട് ഹാലി അഭിപ്രായപ്പെട്ടു.'സരിൻ' കീടനാശിനിയായാണു ആദ്യമായി വികസിപ്പിച്ചെടുത്തത്. പക്ഷേ ഇത് രാസയുധത്തിൽ ഒരു ചേരുവയായി ഉപയോഗിച്ച് തുടങ്ങിയതോടെ 1997 ൽ ഉത്പാദനം നിരോധിക്കുകയായിരുന്നു..'സരിൻ' സമ്പർക്കം പുലർത്തുന്നവരിൽ ചർമ്മത്തിലൂടെയോ ശ്വസനത്തിലൂടെയോ ശരീരത്തിൽ പ്രവേശിക്കുകയും നാഡീവ്യവസ്ഥയെ ഗുരുതരമായി ബാധിക്കുകയും പലപ്പോഴും മരണത്തിലേക്ക് നയിക്കുകയും ചെയ്യും..എന്നാൽ അതിജീവിച്ചവരിൽ നടത്തിയ പഠനങ്ങളിൽ,ചെറിയ തോതിൽ സരിൻ ബാധ ഏൽക്കുന്നത് ദീർഘകാലത്തേക്ക് തലച്ചോറിന്റെ പ്രവർത്തന വൈകല്യത്തിലേക്ക് നയിക്കുമെന്നും വ്യക്തമാക്കുന്നു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക