December 27, 2020
December 27, 2020
റിയാദ് : നാല്പത്തിയൊന്നാമത് ഗൾഫ് ഉച്ചകോടി 2021 ജനുവരി അഞ്ചിന് സൗദി തലസ്ഥാനമായ റിയാദിൽ ചേരാനിരിക്കെ,ഗൾഫ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം വിളിച്ചു ചേർക്കാൻ ശ്രമം തുടങ്ങി. ബഹ്‌റൈന്റെ അധ്യക്ഷതയില്‍ വെര്‍ച്വലായാണ് യോഗം ചേരുക. ഖത്തറിനെതിരായ ഉപരോധത്തെ തുടര്‍ന്നുണ്ടായ ഗള്‍ഫ് പ്രതിസന്ധി ഉള്‍പ്പെടെയുള്ള നയതന്ത്ര പ്രശ്‌നങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
ഇറാനെതിരെ അറബ് രാജ്യങ്ങളുടെ കൂടി ഉൾപെടുത്തി വിശാലസഖ്യമുണ്ടാക്കാൻ ലക്ഷ്യമാക്കിയാണ് അമേരിക്കൻ ഭരണകൂടം ഗൾഫ് പ്രശ്ന പരിഹാരത്തിനായി ശ്രമിക്കുന്നത്. ഈ സാഹചര്യത്തിൽ ഇറാനെതിരായ അമേരിക്കയുടെ ഉപരോധവും വിദേശകാര്യമന്ത്രിമാര്‍ ചര്‍ച്ച ചെയ്യും.
ഇതിനിടെ, നാല്‍പ്പത്തിയൊന്നാമത് ഗള്‍ഫ് ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ റിയാദിൽ പുരോഗമിക്കുകയാണ്. ഉച്ചകോടിയിലേക്ക് ഗള്‍ഫ് നേതാക്കളെ ഔദ്യോഗികമായി ക്ഷണിച്ചു തുടങ്ങി.സല്‍മാന്‍ രാജാവിന്‍റെ നേരിട്ടുള്ള ക്ഷണം രാഷ്ട്ര തലവന്മാര്‍ക്ക് നല്‍കുന്നതിനായി ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. നായിഫ് അല്‍ഹജ്‌റഫിനെയാണ് സല്‍മാന്‍ രാജാവ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്‌യാനുള്ള സല്‍മാന്‍ രാജാവിന്റെ ക്ഷണപത്രം യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂമിനെ സന്ദര്‍ശിച്ചാണ് ഡോ. നായിഫ് അല്‍ഹജ്‌റഫ് കൈമാറിയത്.
ഉച്ചകോടിയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന വിഷയം ഖത്തറുമായി നിലനില്‍ക്കുന്ന പ്രശ്നങ്ങളില്‍ ഉണ്ടാകാന്‍ പോകുന്ന പ്രഖ്യാപനമാണ് മൂന്നര വര്‍ഷം നീണ്ട ഖത്തര്‍ പ്രതിസന്ധിക്ക് അയവുണ്ടാക്കുന്ന സുപ്രധാന തീരുമാനങ്ങള്‍ ഉച്ചകോടിയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ നാല് അറബ് രാജ്യങ്ങള്‍ 2017 ലാണ് ഖത്തറുമായുള്ള ബന്ധം വിഛേദിച്ചത്. തീവ്രവാദത്തെ ഖത്തര്‍ പിന്തുണയ്ക്കുന്നുവെന്നും ഇറാനുമായി ഖത്തര്‍ അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്നും അയല്‍രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നുവെന്നും ആരോപിച്ചാണ് അറബ് രാജ്യങ്ങള്‍ ഖത്തറിനെ ഉപരോധിച്ചത്. എന്നാല്‍ ആരോപണങ്ങള്‍ ഖത്തര്‍ നിഷേധിക്കുകയായിരുന്നു.
ഉപരോധം അവസാനിപ്പിക്കാനായി, ഖത്തറിലെ തുര്‍ക്കിയുടെ സൈനിക താവളം അടച്ചു പൂട്ടുക, ഇറാനുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കുക, അല്‍ ജസീറ അടച്ചു പൂട്ടുക തുടങ്ങിയ 13 ആവശ്യങ്ങള്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനു മുമ്പാകെ വച്ചിരുന്നു. എന്നാല്‍ ഈ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് നിലപാടിൽ തന്നെയാണ് ഖത്തർ ഇപ്പോഴുമുള്ളത്.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.