March 18, 2021
March 18, 2021
ദോഹ: ഈ വര്‍ഷം ജനുവരി അഞ്ചിന് സൗദിയിലെ അല്‍ ഉല ഗവര്‍ണറേറ്റില്‍ നടന്ന 41-ാമത് ജി.സി.സി ഉച്ചകോടിയില്‍ ഒപ്പുവച്ച അല്‍ ഉല കരാറിനോടുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിച്ച് ജി.സി.സി മന്ത്രിതല സമിതി യോഗം. ജി.സി.സി അംഗരാജ്യങ്ങളുടെ സുരക്ഷ അഭേദ്യമാണെന്നും സംയുക്ത പ്രതിരോധ ഉടമ്പടിക്ക് അനുസൃതമായി ബാഹ്യ അപകടങ്ങള്‍ നേരിടാന്‍ രാജ്യങ്ങള്‍ ഒന്നിച്ച് നില്‍ക്കുമെന്നും 147-ാമത് മന്ത്രിതല സമിതി അന്തിമ പ്രസ്താവനയില്‍ യോഗം ഊന്നിപ്പറഞ്ഞു.
റാസ് തനുര തുറമുഖത്തെ എണ്ണ സംഭരണ കേന്ദ്രങ്ങളിലൊന്നിനു നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തെയും ധഹ്‌റാനിലെ സൗദി അരാംകോയുടെ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് മാര്‍ച്ച് 7 ന് നടന്ന ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തെയും യോഗം അപലപിച്ചു. സൗദി അറേബ്യയ്‌ക്കെതിരായ ഹൂത്തികളുടെ തുടര്‍ച്ചയായ ആക്രമണങ്ങളെയും കൗണ്‍സില്‍ ശക്തമായി വിമര്‍ശിച്ചു. സിവിലിയന്മാര്‍, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, എണ്ണ കേന്ദ്രങ്ങള്‍ തുടങ്ങിയവ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങള്‍ ചെറുക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ സൗദിക്ക് കൗണ്‍സില്‍ പിന്തുണ പ്രഖ്യാപിച്ചു.
ഈ ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിക്കുന്നതാണെന്നും പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണെന്നും പറഞ്ഞ കൗണ്‍സില്‍ റോയല്‍ സൗദി എയര്‍ ഡിഫന്‍സ് സേനയുടെ കാര്യക്ഷമതയെയും തയ്യാറെടുപ്പുകളെയും പ്രശംസിച്ചു.
കൊവിഡ് മഹാമാരിക്ക് ശേഷമുള്ള കാലത്ത് ഭക്ഷ്യസുരക്ഷ, തൊഴില്‍, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളില്‍ ജി.സി.സിയുടെ കൂട്ടായ ഇടപെടലിന്റെ പ്രാധാന്യവും മന്ത്രിതല കൗണ്‍സില്‍ എടുത്ത് പറഞ്ഞു. കൊവിഡ്-19 മഹാമാരിയെ പ്രതിരോധിക്കാനായി അംഗരാജ്യങ്ങളിലെ ആരോഗ്യ അതോറിറ്റികള്‍ തുടരുന്ന ശ്രമങ്ങളെ കൗണ്‍സില്‍ പ്രശംസിച്ചു. വൈദഗ്ധ്യം കൈമാറേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ കൗണ്‍സില്‍ പൗരന്മാരുടെ സഹകരണത്തെ പ്രശംസിക്കുകയും ചെയ്തു.
സംയുക്ത സൈനിക നടപടികളുമായി ബന്ധപ്പെട്ട എല്ലാ പ്രമേയങ്ങളും നടപ്പാക്കുന്നതിന് ജി.സി.സി സെക്രട്ടേറിയേറ്റ് ജനറലുമായി സഹകരിച്ച് ജി.സി.സി സായുധസേന നടത്തിയ നിരന്തരമായ ശ്രമങ്ങളെയും ജി.സി.സി രാജ്യങ്ങളുടെ സൈനിക ഏകീകരണം കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളെയും കൗണ്‍സില്‍ പ്രശംസിച്ചു.
പലസ്തീന്‍ പ്രശ്‌നത്തില്‍ 1967 ലെ അതിര്‍ത്തികളുമായി സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാനുള്ള അംഗരാജ്യങ്ങളുടെയ ആഹ്വാനവും ഈ പലസ്തീന്റെ തലസ്ഥാനമായി കിഴക്കന്‍ ജറുസലേം വേണമെന്ന ആവശ്യവും കൗണ്‍സില്‍ സ്ഥരീകരിച്ചു. അഭയാര്‍ത്ഥികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.
കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെയുള്ള എല്ലാ പലസ്തീന്‍ പ്രദേശങ്ങളിലും തെരഞ്ഞെടുപ്പ് നടത്താനുള്ള പലസ്തീന്‍ പ്രസിഡന്റിന്റെ സമീപകാല തീരുമാനത്തെ ജി.സി.സി മന്ത്രിമാര്‍ പ്രശംസിച്ചു. പലസ്തീനുള്ളിലെ വിഭാഗങ്ങള്‍ക്കിടയിലെ ഭിന്നതകള്‍ പരിഹരിക്കാനായി ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്ത ഈജിപ്തിനെ മന്ത്രിമാര്‍ പ്രശംസിച്ചു.
പലസ്തീന്‍ വീടുകള്‍ തകര്‍ക്കുന്നതിനെയും ഇസ്രയേല്‍ സെറ്റില്‍മെന്റുകള്‍ നിര്‍മ്മിക്കുന്നതിനെയും അധിനിവേശ പ്രദേശങ്ങളിലെ ജനസംഖ്യയില്‍ മാറ്റം വരുത്തുന്നതിനെയും മന്ത്രമാര്‍ അപലപിച്ചു.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.