December 18, 2021
December 18, 2021
ദോഹ : ഫിഫ അറബ് കപ്പ് ഫുട്ബോളിന്‍റെ ഫൈനല്‍ മത്സരം ഇന്ന്. ഖത്തര്‍ സമയം വൈകിട്ട് ആറ് മണിക്ക് അൽ ഖോർ ആൽബയ്ത്ത് സ്റ്റേഡിയത്തിലാണ് കിക്കോഫ്. കാൽപന്ത് കളിയിൽ അറബ് ലോകത്തെ ജേതാക്കൾ ആരെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്.
ഏഷ്യന്‍ ശക്തികളെ വീഴ്ത്തി കലാശപ്പോരിന് ഇറങ്ങുന്നത് ആഫ്രിക്കന്‍ കരുത്തരായ അള്‍ജീരിയയും ടുണീഷ്യയുമാണ്. ആതിഥേയരായ ഖത്തറിനെ തോല്‍പ്പിച്ചതിന്‍റെ ആത്മവിശ്വാസമാണ് അള്‍ജീരിയയുടെ മുതല്‍ക്കൂട്ട്. റിയാദ് മഹ്റസ്, ഇസ്ലാം സ്ലിമാനി തുടങ്ങിയ സൂപ്പർതാരങ്ങൾ ഇല്ലാതിരുന്നിട്ടും അവരുടെ കരുത്ത് ചോര്‍ന്നിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ സിറിയയോട് തോറ്റ ടുണീഷ്യ പിന്നീട് മികവിലേക്കുയര്‍ന്ന ടീമാണ്. നിലവില്‍ ഗോള്‍ വേട്ടയില്‍ മുന്നിലുള്ള ജാസിരിയും മികച്ച പിന്തുണ നല്‍കുന്ന ബിന്‍ലര്‍ബിയും മസാകിനിയും ടുണീഷ്യയുടെ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു. മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള ഖത്തര്‍-ഈജിപ്ത് ലൂസേഴ്സ് ഫൈനലും ഇന്ന് നടക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് സ്റ്റേഡിയം 974 ലാണ് മത്സരം.