December 19, 2021
December 19, 2021
ദോഹ : ഫിഫ അറബ് കപ്പിൽ ആഫ്രിക്കൻ കരുത്തരായ അൾജീരിയക്ക് കിരീടം. അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ട്യുണീഷ്യയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് അൾജീരിയ വീഴ്ത്തിയത്. എക്സ്ട്രാ ടൈമിലായിരുന്നു ഇരുഗോളുകളും.
ട്യുണീഷ്യക്കാണ് മത്സരത്തിലെ ആദ്യ അവസരം ലഭിച്ചത്. മുന്നേറ്റനിര താരത്തിന്റെ ഹെഡർ പക്ഷേ ക്രോസ് ബാറിൽ തട്ടി മടങ്ങി. പിന്നാലെ, അൾജീരിയ നടത്തിയ നല്ലൊരു നീക്കവും ഗോളിൽ അവസാനിച്ചില്ല. രണ്ടാം പകുതിയിൽ ഇരുടീമുകളും പ്രതിരോധത്തിൽ ഊന്നി കളിച്ചതോടെ ഗോൾ അകന്നുനിന്നു. എക്സ്ട്രാ സമയത്ത് പകരക്കാരനായി ഇറങ്ങിയ ആമിർ സയൗദാണ് അൾജീരിയയെ മുന്നിലെത്തിച്ചത്. ബോക്‌സിന് പുറത്തുനിന്നും തൊടുത്തുവിട്ട ഇടംകാലനടി പോസ്റ്റിന്റെ വലത് മൂലയിൽ പറന്നിറങ്ങുകയായിരുന്നു. തിരിച്ചടിക്കാനായി ടുണീഷ്യയുടെ മുഴുവൻ താരങ്ങളും അൾജീരിയൻ ഹാഫിലേക്ക് കയറിയതോടെയാണ് രണ്ടാം ഗോൾ പിറന്നത്. കൗണ്ടർ അറ്റാക്കിനൊടുവിൽ ഗോളിയില്ലാ പോസ്റ്റിലേക്ക് പന്ത് തട്ടിയിടേണ്ട ജോലിയേ യാസീൻ ബ്രാഹിമിക്ക് ഉണ്ടായിരുന്നുള്ളൂ. നേരത്തെ, ഈജിപ്തിനെ ഷൂട്ടൗട്ടിൽ തോൽപിച്ച ഖത്തർ മൂന്നാം സ്ഥാനം നേടിയിരുന്നു.