April 02, 2021
April 02, 2021
റിയാദ്: സൗദി അറേബ്യയും ഇസ്രയേലും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നത് രാജ്യത്തെ വലിയ തോതില്‍ സഹായിക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ്. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അറബ് മേഖലയില്‍ ഇസ്രയേലിന്റെ നില സാധാരണനിലയിലാക്കുന്നത് മേഖലയ്ക്കാകെ വളരെയധികം നേട്ടങ്ങള്‍ ഉണ്ടാക്കും. സാമ്പത്തികമായും സാമൂഹികമായും സുരക്ഷാപരമായും ഇത് സഹായിക്കുമെന്നും സി.എന്‍.എന്നുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 1967 ലെ അതിര്‍ത്തികള്‍ പ്രകാരമുള്ള പലസ്തീന്‍ രാജ്യം കൈമാറിയാല്‍ മാത്രമേ അത് സാധ്യമാവൂ എന്നും അദ്ദേഹം പറഞ്ഞു.
നേരത്തേയും സൗദി സമാനമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്. പലസ്തീനികള്‍ക്ക് ഒരു പരമാധികാര രാഷ്ട്രം സാധ്യമാക്കിയാല്‍ ഇസ്രയേലുമായുള്ള ബന്ധം സാധാരണനിലയിലാക്കുമെന്നാണ് സൗദി മുമ്പ് പറഞ്ഞത്. അന്തസോടെയും പ്രവര്‍ത്തനക്ഷമമായ പരമാധികാരത്തോടെയുമുള്ള പലസ്തീന്‍ രാഷ്ട്രം സാധ്യമാക്കുന്ന ഒരു സമാധാന കരാറാണ് തങ്ങള്‍ക്ക് ആവശ്യമെന്നും ഫൈസല്‍ രാജകുമാരന്‍ കഴിഞ്ഞ ഡിസംബറില്‍ പറഞ്ഞിരുന്നു.
ഇസ്രയേലുമായുള്ള ബന്ധം സാധാരണനിലയിലാക്കുന്നത് സൗദിയുടെ കാഴ്ചപ്പാടിന്റെ ഭാഗമാണ്. 1967 ലെ അതിര്‍ത്തികളോടെയുള്ള ഒരു പലസ്തീന്‍ രാഷ്ട്രം സൃഷ്ടിക്കുന്നതിന് പകരമായി സൗദി ഇത് വിഭാവനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യു.എ.ഇ, ബഹ്‌റൈന്‍ തുടങ്ങിയ അറബ് രാജ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇസ്രയേലുമായുള്ള ബന്ധം സാധാരണനിലയാക്കിയിരുന്നു. പിന്നാലെ സുഡാനും മൊറോക്കോയും ഇസ്രയേലുമായി ബന്ധം സ്ഥാപിച്ചു. അമേരിക്കയുടെ ഇടനിലയിലായിരുന്നു ഈ രാജ്യങ്ങള്‍ ഇസ്രയേലുമായുള്ള ബന്ധം സാധാരണനിലയിലാക്കുന്ന അബ്രഹാം ഉടമ്പടിയില്‍ ഒപ്പുവച്ചത്.
1979 ല്‍ ഈജിപ്തും 1994 ല്‍ ജോര്‍ദാനും ഇസ്രയേലിനെ അംഗീകരിച്ചതിനു ശേഷം ആദ്യമായി നടക്കുന്ന കരാറുകളായിരുന്നു ഇത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം മധ്യസ്ഥത വഹിച്ച കരാറുകളെ തുടര്‍ന്ന് പലസ്തീന്റെ ഭൂമി പിടിച്ചെടുക്കുന്നത് ഇസ്രയേല്‍ മരവിപ്പിച്ചിരുന്നു.
പലസ്തീന്‍ രാഷ്ട്രത്തെയും പലസ്തീനി ജനതയെയും പിന്നില്‍ നിന്ന് കുത്തുന്നതാണ് ഈ കരാറുകളെന്നാണ് പലസ്തീന്‍ ഉദ്യോഗസ്ഥര്‍ വിശേഷിപ്പിച്ചത്.
ഇസ്രയേല്‍-പലസ്തീന്‍ പോരാട്ടത്തിന് പരിഹാരമായി 2002 ല്‍ സൗദി ദ്വിരാഷ്ട്ര പരിഹാരം മുന്നോട്ട് വച്ചിരുന്നു.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.