May 28, 2021
May 28, 2021
ദോഹ: ഇന്ത്യയിൽ നൽകുന്ന കോവിഷീൽഡ് വാക്സിനും ആഗോളതലത്തിൽ അംഗീകരിച്ച ആസ്ട്രസെനക്ക വാക്സിനും ഒന്ന് തന്നെയാണെങ്കിലും മിക്ക വിദേശരാജ്യങ്ങളിലെയും എമിഗ്രെഷൻ ഉദ്യോഗസ്ഥരെ ഇക്കാര്യം കൃത്യമായി ബോധ്യപ്പെടുത്താത്തതിനാൽ വാക്സിൻ സ്വീകരിച്ചു ഗൾഫ് രാജ്യങ്ങളിൽ എത്തുന്ന പ്രവാസികൾ വൻ തുക മുടക്കി ഹോട്ടൽ കൊറന്റൈനിലേക്ക് പോകേണ്ടിവരുന്ന അവസ്ഥ തുടരുന്നു.ഗൾഫ് രാജ്യങ്ങൾ അംഗീകരിച്ച കോവിഡ് വാക്സിന് സ്വീകരിച്ച് എത്തുന്ന വിദേശികള്‍ക്ക് ക്വാറന്‍റീന്‍ ഇളവുകളടക്കം നല്‍കുന്നുണ്ടെങ്കിലും പല ഗൾഫ് രാജ്യങ്ങളിലും ഇന്ത്യക്കാര്‍ക്ക് ഈ ആനുകൂല്യം ലഭികഥ അവസ്ഥയാണ്. ആസ്ട്രസെനക പോലെത്തന്നെ ഓകസ്ഫഡ് യൂനിവേഴ്സിറ്റിയുടെ സഹകരണത്തോടെ ഇന്ത്യയില്‍ നിര്‍മിക്കുന്ന കോവിഷീല്‍ഡിന് എല്ലാ ഗൾഫ് രാജ്യങ്ങളിലും അംഗീകാരമുണ്ടെന്നിരിക്കെയാണ് ഈ ദുരവസ്ഥ തുടരുന്നത്.രണ്ടും ഒരുവാക്സിന് തന്നെയാണെങ്കിലും പേരിലുള്ള വ്യത്യാസമാണ് ആശയക്കുഴപ്പത്തിന് ഇടയാക്കുന്നത്. കോവിഷീല്‍ഡും ആസ്ട്രസെനകയും ഒന്നാണെന്ന് ഗള്‍ഫിലെ അധികൃതരെ ബോധ്യപ്പെടുത്തുകയോ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ആസ്ട്രസെനക്ക എന്നുകൂടി ഉള്പെടുത്തുകയോ ചെയ്‌താൽ ഈ പ്രശ്നത്തിന് പരിഹാരമാകും.
നിലവില്‍ ഖത്തർ മാത്രമാണ് ഇന്ത്യയിൽ നൽകുന്ന കോവിഷീൽഡ് വാക്സിൻ ആസ്ട്രസെനക്ക തന്നെയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഫൈസര്‍, ആസ്ട്രസെനക, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിനുകള്‍ക്കാണ് സൗദി അംഗീകാരം നല്‍കിയിരിക്കുന്നത്. കുവൈത്ത് ഇവക്കുപുറമേ മൊഡേണ വാക്സിനും അംഗീകരിച്ചിട്ടുണ്ട്. എന്നാൽ ഖത്തര്‍ മാത്രമാണ് കോവിഷീല്‍ഡ് എന്ന് പ്രത്യേകമായി പറഞ്ഞിരിക്കുന്നത്. മറ്റ് രാജ്യങ്ങള്‍ കോവിഷീല്‍ഡ് എന്ന് പ്രത്യേകം പറയാതിരിക്കുകയും ആസ്ട്രസെനക എന്ന് പറയുകയും ചെയ്യുന്നുണ്ട്. ഇത് രണ്ടും ഒന്നാണെന്ന് ഇന്ത്യന്‍ അധികൃതര്‍ വിദേശരാജ്യങ്ങളെ ബോധ്യപ്പെടുത്തിയാല്‍ ആയിരക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ക്ക് അത് ഉപകാരമാകും. വാക്സിനേഷന് സാക്ഷ്യപത്രത്തില്‍ അത് രേഖപ്പെടുത്തുകയും വേണം.
അതേസമയം, ഇന്ത്യയില്‍ ഉപയോഗിക്കുന്ന എല്ലാതരം വാക്സിനും അംഗീകാരം ലഭിക്കുന്നതിന് കുവൈത്ത് അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്ന് കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി മാത്യു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യയില്‍ നിര്‍മിച്ച കോവിഷീല്‍ഡ് വാക്സിെന്റ രണ്ടുലക്ഷം ഡോസ് കുവൈത്തില്‍ നേരത്തേ ഇറക്കുമതി ചെയ്തിരുന്നു. രണ്ട് വാക്സിനും ഒന്നാണെന്ന് സൗദി അധികൃതരെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദും പറയുന്നു. വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട് നമ്ബര്‍ കൂടി ഉള്‍പ്പെടുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.
നാട്ടിലുള്ള പ്രവാസികള്‍ക്ക് രണ്ടു ഡോസും തമ്മിലുള്ള കാലദൈര്‍ഘ്യം കുറക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടുദിവസം മുമ്പ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.. നിലവില്‍ കേരളത്തില്‍ കോവിഷീല്‍ഡ് വാക്സിെന്റ ആദ്യഡോസ് സ്വീകരിച്ചുകഴിഞ്ഞ് 84 ദിവസം കഴിഞ്ഞാലാണ് രണ്ടാം ഡോസ് നല്‍കുന്നത്. ഇത് പ്രവാസികള്‍ക്ക് ഏറെ പ്രയാസങ്ങളാണ് ഉണ്ടാക്കുന്നത്. വാക്സിന് ലഭ്യത അടക്കം പരിഗണിച്ചാണ് ഇത്രയധികം കാലയളവ്. നേരത്തേ ഇത് 28 ദിവസമായിരുന്നു. മിക്ക പ്രവാസികളും ചെറിയ അവധിക്കാണ് നാട്ടില്‍ എത്തുന്നത്. കോവിഡ് കാരണം ദീര്‍ഘകാലമായി നാട്ടില്‍ കുടുങ്ങുകയും ആദ്യഡോസ് എടുക്കുകയും ചെയ്തവര്‍ക്കാണ് 84 ദിവസം എന്ന കാലയളവ് കൂടുതല്‍ പ്രയാസം സൃഷ്ടിക്കുക.
കേരളത്തില്‍ കോവിഡ് വാക്സിന് സ്വീകരിക്കാന്‍ പ്രവാസികള്‍ക്ക് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കി ഉത്തരവിറക്കിയിരുന്നു. സംസ്ഥാനത്ത് 18 മുതല്‍ 45 വയസ്സുവരെയുള്ള കുത്തിവെപ്പ് മുന്‍ഗണനാപട്ടികയിലാണ് പ്രവാസികളെയും ഉൾപ്പെടുത്തിയിരിക്കുന്നത്.. ഇതിനായി പ്രവാസികള്‍ www.cowin.gov.in എന്ന ലിങ്കില്‍ ആദ്യം വ്യക്തിഗത വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് പ്രവാസി മുന്‍ഗണന ലഭിക്കുന്നതിനായി https://covid19.kerala.gov.in/vaccine/ എന്ന ലിങ്കിലും രജിസ്റ്റര്‍ ചെയ്യണം.