January 11, 2021
January 11, 2021
മനാമ: ബഹ്‌റൈനിലെ ബോഡി ബില്‍ഡിങ് ചാമ്പ്യനായ സമി അല്‍ ഹദ്ദാദിനെ ഖത്തരി തീരസംരക്ഷണ സേന അറസ്റ്റ് ചെയ്തിനെ ശക്തമായി അപലപിച്ച് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം. അല്‍ ഹദ്ദാദിനെയും അദ്ദേഹത്തിനൊപ്പം അറസ്റ്റ് ചെയ്ത മറ്റുള്ളവരെയും ഉടന്‍ മോചിപ്പിക്കണമെന്നും ബഹ്‌റൈനി മത്സ്യത്തൊഴിലാളികളെ കടലില്‍ വച്ച് ആക്രമിക്കുന്നതും അന്യായമായി അറസ്റ്റ് ചെയ്യുന്നതും അവസാനിപ്പിക്കണമെന്നും ഖത്തറിനോട് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം മത്സ്യബന്ധന ബോട്ടില്‍ കടലില്‍ പോയപ്പോഴായിരുന്നു സമി അല്‍ ഹദ്ദാദിനെയും കൂട്ടരെയും ഖത്തര്‍ കോസ്റ്റ് ഗാര്‍ഡ് അറസ്റ്റ് ചെയ്തത്. ബഹ്‌റൈന്റെ ജലാതിര്‍ത്തിക്കുള്ളില്‍ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത് എന്നാണ് ബഹ്‌റൈന്റെ ആരോപണം.
മത്സ്യബന്ധനത്തിനായി പോയ അല്‍ ഹദ്ദാദിനെ ഖത്തര്‍ അറസ്റ്റ് ചെയ്തതായി ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ മാധ്യമ ഉപദേഷ്ടാവ് നബീല്‍ അല്‍ ഹമര്‍ ശനിയാഴ്ച അറിയിച്ചിരുന്നു. സൗദിയിലെ അല്‍ ഉലയില്‍ നടന്ന ജി.സി.സി ഉച്ചകോടിയില്‍ ഒപ്പുവച്ച ഗള്‍ഫ് സമാധാന കരാറിന്റെ വ്യക്തമായ ലംഘനമാണ് ഇതെന്നും ബഹ്‌റൈനി നാവികര്‍ക്കെതിരായ ഖത്തറിന്റെ ആസൂത്രിതമായ നീക്കങ്ങളുടെ ഭാഗമാണ് ഇതെന്നും അല്‍ ഹമര്‍ ട്വിറ്ററിലൂടെ പറഞ്ഞു.
ജനുവരി അഞ്ചിനാണ് സൗദിയിലെ അല്‍ ഉലയില്‍ വച്ച് ഖത്തറും മറ്റ് ഗള്‍ഫ് രാജ്യങ്ങളും സമാധാന കരാറില്‍ ഒപ്പു വച്ചത്. ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കാനും ഗള്‍ഫ് രാജ്യങ്ങളുടെ ഐക്യത്തിനുമായുള്ള കരാറായിരുന്നു ഇത്.
ഖത്തര്‍ കോസ്റ്റ് ഗാര്‍ഡിന്റെയും അതിര്‍ത്തി സുരക്ഷാ പട്രോളിങ് സംഘത്തിന്റെയും പ്രവൃത്തികള്‍ കാരണം ബഹ്‌റൈനി മത്സ്യത്തൊഴിലാളികള്‍ ദുരിതമനുഭവിക്കുകയാണെന്നാണ് ബഹ്‌റൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതു കാരണം പല ബഹ്‌റൈനി മത്സ്യത്തൊഴിലാളികള്‍ക്കും തങ്ങളുടെ ബോട്ടുകള്‍ വില്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും ബഹ്‌റൈനി മാധ്യമങ്ങള്‍ മത്സ്യത്തൊഴിലാളികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.
മത്സ്യബന്ധന ബോട്ടുകള്‍ ഖത്തറിന്റെ പക്കല്‍ നിന്ന് വീണ്ടെടുക്കാനും അറസ്റ്റിലായവരെ മോചിപ്പിക്കാനുമായി മത്സ്യത്തൊഴിലാളികള്‍ക്ക് വായ്പ്പ എടുക്കേണ്ടി വന്നിട്ടുണ്ടത്രെ. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ പക്കലുള്ള മത്സ്യം ഖത്തര്‍ പട്രോളിങ് സംഘം പിടിച്ചെടുത്ത് 20,000 റിയാലിനോ 30,000 റിയാലിനോ വിറ്റ് പണം അവര്‍ സ്വന്തമാക്കുകയാണെന്നും ബഹ്‌റൈനി മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.