September 12, 2020
September 12, 2020
മനാമ : യു.എ.ഇ ക്ക് പിന്നാലെ ബഹ്‌റൈനും ഇസ്രയേലുമായി നയതന്ത്ര ബന്ധത്തിനുള്ള കരാറില്‍ ഒപ്പുവെച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ ട്രംപിന്റെ മധ്യസ്ഥതയിലാണ് ബഹ്‌റൈനും ഇസ്രയേലും കരാറില്‍ ഏര്‍പ്പെട്ടത്. സ്വതന്ത്ര പലസ്തീന്‍ രാജ്യം അംഗീകരിക്കുന്നതിന് മുമ്പ് ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന നാലാമത്തെ അറബ് രാജ്യവും രണ്ടാമത്തെ ഗള്‍ഫ് രാജ്യവുമായി ബഹ്‌റൈന്‍ മാറി.യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാവുവുമായും ബഹ്‌റൈന്‍ രാജാവ് അഹമ്മദ് ബിന്‍ ഇസ് അല്‍ ഖലിഫയുമായും വെള്ളിയാഴ്ച നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് കരാര്‍ പ്രഖ്യാപനം വന്നത്. മൂന്ന് രാഷ്ട്രത്തലവന്മാരും ഇത് സംബന്ധിച്ച സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു.
മിഡില്‍ ഈസ്റ്റില്‍ സമാധാനം ഉറപ്പുവരുത്തുന്നതിനുള്ള ചരിത്രപരമായ ചുവടാണ് ഇതെന്ന് കരാര്‍ പ്രഖ്യാപിച്ച് ട്രംപ് ട്വീറ്റ് ചെയ്തു.സെപ്തംബര്‍ 15ന് വൈറ്റ് ഹൈസില്‍ വച്ചാണ് ഔദ്യോഗിക കരാര്‍ ഒപ്പിടുക. ബഹ്‌റൈന്റെയും ഇസ്രായേലിന്റെയും ഔദ്യോഗിക പ്രതിനിധികള്‍ വൈറ്റ് ഹൗസില്‍ എത്തി കരാര്‍ ഒപ്പിടും.
അതിവേഗമാണ് മറ്റൊരു രാജ്യം കൂടി ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. കഴിഞ്ഞ മാസം യുഎഇ കരാര്‍ ഒപ്പിട്ടതിന് പിന്നാലെ മറ്റൊരു രാജ്യം കൂടി സമാന ധാരണയിലെത്തുമെന്ന് യുഎസ് പ്രഖ്യാപിച്ചിരുന്നു. ഒരാഴ്ച മുമ്പ് വൈറ്റ് ഹൗസ് ഉപദേഷ്ടാവ് കൂടിയായ ട്രംപിന്റെ മരുമകന്‍ ജെറാഡ് കുഷ്‌നര്‍ ഈ ദൗത്യവുമായി വിവിധ ഗള്‍ഫ് രാജ്യങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. ഒരു രാജ്യം കൂടി കരാറില്‍ ഏര്‍പ്പെടുമെന്ന് കുഷ്‌നര്‍ അന്ന് അറിയിച്ചിരുന്നു.
കരാര്‍ ഇസ്രായേല്‍ അറബ് സഹകരണത്തില്‍ പുതിയ ചരിത്രമാകുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അഭിപ്രായപ്പെട്ടു. പശ്ചിമേഷ്യയില്‍ സമാധാനവും സമഗ്രതയും ഉറപ്പുവരുത്തുന്നതാണ് ധാരണയെന്ന് ബഹ്‌റൈന്‍ വ്യക്തമാക്കി.
അതേസമയം,ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള ബഹ്റൈന്റെ തീരുമാനത്തില്‍ ഫലസ്തീന്‍ പ്രതിഷേധം അറിയിച്ചു. ബഹ്റൈനിലെ അംബാസഡറെ ഫലസ്തീന്‍ തിരിച്ചുവിളിച്ചു. ഫലസ്തീന്‍ ജനതയെയും ജറുസലേമിനെയും ബഹ്റൈന്‍ ഒറ്റിക്കൊടുത്തതായി പ്രസിഡന്റ് മഹമൂദ് അബ്ബാസ് പറഞ്ഞു.
അറബ് സമാധാന ഉടമ്പടിയുടെ അപകടകരമായ ലംഘനമാണ് ബഹ്റൈന്‍ നടത്തിയതെന്ന് ഫലസ്തീന്‍ വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്ക് മേലുള്ള ഭീഷണിയാണിതെന്നും റിയാദ് അല്‍ മാലികി പറഞ്ഞു. ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെ സാധൂകരിക്കുന്നതാണ് പുതിയ ഉടമ്പടി ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ പ്രതികരിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക