December 24, 2020
December 24, 2020
മനാമ: ഖത്തറും നാല് അറബ് രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ജി.സി.സി ഉച്ചകോടിക്ക് മുമ്പ് അവസാനിപ്പിക്കണമെന്ന് ബഹ്‌റൈന്‍. ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ രാജാവിന്റെ നേതൃത്വത്തിലുള്ള സുപ്രീം ഡിഫന്‍സ് കൗണ്‍സിലിന്റെ ബുധനാഴ്ചത്തെ യോഗമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
'പ്രാദേശികമായ അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും സമാധാനപരമായ മാര്‍ഗങ്ങളിലൂടെ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത' യോഗം വിശദീകരിച്ചുവെന്ന് ബഹ്‌റൈന്‍ വാര്‍ത്താ ഏജന്‍സി (ബി.എന്‍.എ) റിപ്പോര്‍ട്ട് ചെയ്തു. യു.എ.ഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) യോഗം ജനുവരി അഞ്ചിന് സൗദിയില്‍ ചേരാനിരിക്കെയാണ് ബഹ്‌റൈന്റെ ആഹ്വാനം.
Also Read: ഇറാനും അറബ് രാജ്യങ്ങളും തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ഖത്തര്‍
ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് രാഷ്ട്രീയതലത്തില്‍ തടസങ്ങളില്ലെന്ന് ബുധനാഴ്ച ഖത്തര്‍ വ്യക്തമാക്കിയിരുന്നു. വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനിയാണ് മോസ്‌കോ യില്‍ വച്ച് ഇക്കാര്യം പറഞ്ഞത്.
പ്രതിസന്ധി പരിഹരിക്കുന്നതിന് ഖത്തര്‍ സൗദി അറേബ്യയുമായി മാത്രമാണ് ചര്‍ച്ചകള്‍ നടത്തിയത്. 'ഫലപ്രദമായ' ഈ ചര്‍ച്ചകളെ പ്രശംസിച്ച സൗദി മറ്റ് മൂന്ന് രാജ്യങ്ങളെയും പ്രതിനിധീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തര്‍ക്കം തുടരുന്നതിനോട് ഗള്‍ഫ് രാജ്യങ്ങള്‍ക്കൊന്നും താല്‍പ്പര്യമില്ല. ഗള്‍ഫ് പ്രതിസന്ധിയുടെ നഷ്ടം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് ജി.സി.സി രാജ്യങ്ങളിലെ ജനങ്ങളാണ്. പ്രാദേശിക സ്ഥാപനം എന്ന നിലയില്‍ ജി.സി.സിയ്ക്കുള്ളില്‍ ആത്മവിശ്വാസം പുനര്‍നിര്‍മ്മിക്കാന്‍ കഴിയുമെങ്കില്‍ അത് എല്ലാ ഗള്‍ഫ് രാജ്യങ്ങളുടെയും വിജയമാണെന്നും മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍താനി കഴിഞ്ഞ ദിവസം പറഞ്ഞു.
സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ നാല് അറബ് രാജ്യങ്ങള്‍ 2017 ലാണ് ഖത്തറുമായുള്ള ബന്ധം വിഛേദിച്ചത്. തീവ്രവാദത്തെ ഖത്തര്‍ പിന്തുണയ്ക്കുന്നുവെന്നും ഇറാനുമായി ഖത്തര്‍ അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്നും അയല്‍രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നുവെന്നും ആരോപിച്ചാണ് അറബ് രാജ്യങ്ങള്‍ ഖത്തറിനെ ഉപരോധിച്ചത്.
ഉപരോധം അവസാനിപ്പിക്കാനായി, ഖത്തറിലെ തുര്‍ക്കിയുടെ സൈനിക താവളം അടച്ചു പൂട്ടുക, ഇറാനുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കുക, അല്‍ ജസീറ അടച്ചു പൂട്ടുക തുടങ്ങിയ 13 ആവശ്യങ്ങള്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനു മുമ്പാകെ വച്ചിരുന്നു. എന്നാല്‍ ഈ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് ഖത്തര്‍ അന്ന് നിലപാടെടുത്തു.
തര്‍ക്ക പരിഹാരത്തിനുള്ള ചര്‍ച്ചകള്‍ക്ക് സന്നദ്ധത അറിയിച്ചപ്പോഴും തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഖത്തര്‍ ആവര്‍ത്തിച്ചു.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.