August 24, 2021
August 24, 2021
കാബൂൾ : താലിബാനിൽ ചേർന്നുവെന്ന അഭ്യൂഹങ്ങളെ നിഷേധിച്ചുകൊണ്ട് മുൻ അഫ്ഗാൻ പ്രസിഡന്റ് അഷറഫ് ഗനിയുടെ സഹോദരൻ ഹഷ്മത് ഗനി. ഇന്ത്യൻ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഹഷ്മത് തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. തന്റെ രാജ്യത്ത് സ്ഥിതിഗതികൾ ശാന്തമായി തുടരാനും താൻ ഉൾപെടുന്ന പാശ്തൂൻ ഗോത്രത്തിന്റെ സുരക്ഷയ്ക്കും വേണ്ടിയാണ് താൻ രാജ്യത്ത് തുടരുന്നതെന്നും ഹഷ്മത് കൂട്ടിച്ചേർത്തു. താലിബാന്റെ ഭരണത്തെ സ്വാഗതം ചെയ്യുന്നുവെന്ന തന്റെ പ്രസ്താവനയെ, താൻ താലിബാനിൽ ചേർന്നുവെന്ന രീതിയിൽ മാധ്യമങ്ങൾ വളച്ചൊടിച്ചതിലുള്ള അമർഷം രേഖപ്പെടുത്താനും ഹഷ്മത് മറന്നില്ല.
"തന്റെ രാജ്യത്ത് സമാധാനം പുലരാൻ കഴിയുന്നതൊക്കെ ചെയ്യും. രാജ്യത്ത് ശേഷിക്കുന്ന അമേരിക്കൻ സൈന്യത്തിന് പ്രശ്നങ്ങളില്ലാതെ രാജ്യം വിടാനുള്ള അവസരമൊരുക്കുന്നതിലാണ് നിലവിൽ തന്റെ ശ്രദ്ധ. ഇതിനായി ഇരുകൂട്ടരോടും ചർച്ചകൾ നടത്തി വരികയാണ്" ഗനി കൂട്ടിച്ചേർത്തു . ഇന്ത്യൻ നിലപാടുകളെ എങ്ങനെ നോക്കിക്കാണുന്നു എന്ന ചോദ്യത്തിന് ഇപ്രകാരമായിരുന്നു മറുപടി. "പാകിസ്താന്റെ കയ്യഴിഞ്ഞ സഹായം താലിബാന് ലഭിക്കുന്നുണ്ടെന്ന ഇന്ത്യയുടെ എപ്പോഴത്തെയും ആരോപണത്തെ തള്ളാൻ കഴിയില്ല. എന്നിരുന്നാലും, നിലവിൽ ഇന്ത്യ ഈ വിഷയത്തിൽ നേരിട്ട് ഇടപെടുന്നില്ല എന്നത് പക്വമായ തീരുമാനമാണ്. അതിനെ സ്വാഗതം ചെയ്യുന്നു. അഫ്ഗാനിലെ പഴവർഗ്ഗങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട വിപണികളിൽ ഒന്നാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ഇന്ത്യ ഞങ്ങൾക്ക് അത്ര മേൽ വേണ്ടപ്പെട്ടവരാണ്. പ്രശ്നങ്ങളൊക്കെ അവസാനിച്ച്, ഇന്ത്യൻ എംബസിയും പാകിസ്ഥാൻ എംബസിയും തന്റെ രാജ്യത്ത് സമാധാനമായി പ്രവർത്തിക്കുന്നത് കാണുകയെന്നത് തന്റെ വലിയ സ്വപ്നങ്ങളിൽ ഒന്നാണ് ". അതേസമയം, സഹോദരൻ അഷ്‌റഫ് ഗനിയെ കൊല്ലാൻ താലിബാൻ പദ്ധതി ഇട്ടിരുന്നോ എന്ന ചോദ്യത്തിന് അതെയെന്ന് ഉത്തരം നൽകിയ അദ്ദേഹം അതേ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ മുൻ പ്രസിഡന്റ് തന്നെ വെളിപ്പെടുത്തട്ടെ എന്ന നിലപാടാണ് സ്വീകരിച്ചത്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.പരസ്യങ്ങൾക്ക് 00974 66200167 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക.