August 21, 2021
August 21, 2021
കാബൂൾ : മുൻ അഫ്ഘാൻ പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ സഹോദരൻ ഹഷ്മത് ഗനി അഹമ്മദ് സായി താലിബാനിൽ ചേർന്നു.കുചിസ് ഗ്രാന്റ് കൗണ്‍സിലിന്റെ മേധാവിയാണ് ഹഷ്മത്. താലിബാന്‍ നേതാക്കളായ ഖലീലുര്‍ റഹ്മാന്‍, മുഫ്തി മഹ്മൂദ് സാക്കിര്‍ എന്നിവര്‍ക്കൊപ്പം ഹഷ്മത്ത് നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. അന്തര്‍ദേശീയ തലത്തില്‍ താലിബാന് കൂടുതല്‍ സ്വീകാര്യത ലഭിക്കാന്‍ ഇടയാക്കുന്നതാണ് ഹഷ്മത്തിന്റെ നീക്കം.
അതേസമയം, താലിബാനോട് മൃദുസമീപനം സ്വീകരിച്ച് ബ്രിട്ടന്‍ രംഗത്തുവന്നു. ആവശ്യമായി വന്നാല്‍ താലിബാനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. അഫ്ഗാനില്‍ സമാധാനം പുലരണമെന്നാണ് ആഗ്രഹിക്കുന്നത്. അക്കാര്യത്തില്‍ താലിബാനുമായി സഹകരിക്കണമെങ്കില്‍ മടിക്കില്ലെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയ്ക്ക് ശേഷം അഫ്ഗാനില്‍ നിന്ന് 1615 പേരെയാണ് ബ്രിട്ടന്‍ രക്ഷപ്പെടുത്തിയത്. ഇതില്‍ 399 ബ്രിട്ടീഷ് പൗരന്‍മാരും ഉള്‍പ്പെടും. 320 എംബസി ജീവനക്കാരും 420 അഫ്ഗാന്‍ പൗരന്‍മാരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. അതേസമയം, അഫ്ഗാന്‍ വിഷയത്തില്‍ അല്‍പ്പം കടുപ്പിച്ച നിലപാടുമായി ചൈന രംഗത്തുവന്നു. നേരത്തെ താലിബാനുമായി സഹകരിക്കുമെന്ന് ചൈന സൂചന നല്‍കിയിരുന്നു.
ദോഹയിലെ താലിബാൻ ഓഫീസ് മേധാവി മുല്ല അബ്ദുൽ ഗനി ബറാദർ പുതിയ അഫ്ഘാൻ പ്രസിഡന്റായേക്കുമെന്ന് സൂചന
http://www.newsroomme.com/story/Mullah-Abdul-Ghani-Baradar-expected-to-become-the-new-Afghan-president-210821-5720
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അഫ്ഗാനിസ്താന്‍ വീണ്ടും വേദിയാകരുതെന്ന് ചൈന വ്യക്തമാക്കി. ഇത്തരം ശക്തികള്‍ക്കെതിരായ നീക്കത്തിന് ചൈന സഹായം നല്‍കും. അഫ്ഗാനിലെ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തിയുള്ള സര്‍ക്കാരാകണം നിലവില്‍ വരേണ്ടതെന്ന് ചൈന നേരത്തെ ആവശ്യപ്പെട്ടിരുന്നു. സിന്‍ജിയാങിലുള്ളവര്‍ അഫ്ഗാനില്‍ പ്രവര്‍ത്തിക്കുന്നുവെന്ന വാര്‍ത്തകളില്‍ ചൈന ആശങ്ക പ്രകടിപ്പിച്ചു.
ചൈനയും താലിബാനും നേരത്തെ ബന്ധം നിലനിര്‍ത്തിയിരുന്നു. അമേരിക്കന്‍ സൈന്യത്തിനെതിരെ പോരാടാന്‍ താലിബാന് വെള്ളവും വളവും നല്‍കിയത് ചൈനയാണ് എന്ന ആരോപണമുണ്ട്. താലിബാന്‍ നേതാക്കള്‍ മുല്ല അബ്ദുല്‍ ഗനി ബറാദറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം ചൈന സന്ദര്‍ശിക്കുകയും നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
അതേസമയം, അഫ്ഗാനില്‍ പുതിയ സര്‍ക്കാര്‍ വൈകാതെ താലിബാന്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം. താലിബാന്‍ സ്ഥാപകരില്‍ ഒരാളും ദോഹയിലെ താലിബാൻ കാര്യാലയത്തിന്റെ ചുമതലക്കാരനുമായിരുന്ന ബറാദര്‍ കാബൂളിലെത്തി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുകയാണ്. താലിബാന്‍ നേതാക്കള്‍ നേരത്തെ ഹാമിദ് കര്‍സായി ഉള്‍പ്പെടെയുള്ളലവരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബറാദറിന്റെ വരവ്. ഇതോടെ സര്‍ക്കാര്‍ രൂപീകരണം വൈകാതെ സാധ്യമാകുമെന്നാണ് വിവരം.