December 27, 2020
December 27, 2020
സന: ശനിയാഴ്ച നടന്ന യെമനിലെ പുതിയ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ രാജ്യത്ത് വലിയ വിവാദവും പ്രക്ഷോഭവും പൊട്ടിപ്പുറപ്പെട്ടു. 24 അംഗ മന്ത്രിസഭയില്‍ ഒരു വനിതയെ പോലും ഉള്‍പ്പെടുത്താത്തതാണ് പ്രക്ഷോഭത്തിന് കാരണം. കഴിഞ്ഞ 20 കൊല്ലത്തിനിടെ ആദ്യമായാണ് യെമന്‍ മന്ത്രിസഭയില്‍ വനിതാ പ്രാതിനിധ്യം ഇല്ലാത്തത്.
പ്രസിഡന്റ് അബ്ദ് റബ്ബുഹ് മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തിലാണ് യെമനില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റത്. വിഘടനവാദികളുമായി ഒപ്പു വച്ച അധികാരം പങ്കുവയ്ക്കുന്ന ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നത്. സൗദി അറേബ്യയാണ് ഈ കരാറിന് മധ്യസ്ഥം വഹിച്ചത്. അബ്ദ് റബ്ബുഹ് മന്‍സൂര്‍ ഹാദി താമസിക്കുന്ന റിയാദില്‍ വച്ചാണ് കരാര്‍ ഒപ്പു വച്ചത്.
യെമനിലെ സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സിലുമായാണ് (എസ്.ടി.സി) അധികാര പങ്കാളിത്ത കരാര്‍ ഒപ്പു വച്ചത്. കരാര്‍ പ്രകാരം അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട യെമന്‍ സര്‍ക്കാറിനും എസ്.ടി.സിയ്ക്കും പുതിയ മന്ത്രിസഭയില്‍ തുല്യ പ്രാതിനിധ്യമാണ് ഉള്ളത്.
നാഷണല്‍ ഡയലോഗ് കോണ്‍ഫറന്‍സിന്റെ (എന്‍.ഡി.സി) ഔട്ട്കംസ് രേഖ പ്രകാരമാണ് മന്ത്രിസഭ രൂപീകരിച്ചതെന്നാണ് യെമനിലെ പുതിയ സര്‍ക്കാര്‍ പറയുന്നത്. 2014 ലും പിന്നീട് 2019 ലെ റിയാദ് കരാറിലുമായി ഉദയം കൊണ്ട രേഖയാണ് ഔട്ട്കംസ്.
മന്ത്രിസഭയുടെ 30 ശതമാനം സ്ത്രീകളായിരിക്കണമെന്നാണ് ഔട്ട്കംസ് രേഖയില്‍ പറയുന്നതെന്നാണ് പുതിയ സര്‍ക്കാറിന്റെ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. വനിതാ ആക്റ്റിവിസ്റ്റുകള്‍, മുന്‍ മന്ത്രിമാര്‍, എം.പിമാര്‍ തുടങ്ങിയവര്‍ വനിതകളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ തങ്ങളുടെ രോഷം പ്രകടിപ്പിച്ചു.
സോഷ്യല്‍ മീഡിയയിലും ശക്തമായ പ്രതിഷേധമാണ് അലയടിക്കുന്നത്. പുതിയ മന്ത്രിസഭ പ്രഖ്യാപിക്കുന്നതിന് ഏഴു ദിവസം മുന്‍പ് ഡിസംബര്‍ 11 ന് തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധങ്ങള്‍ ആരംഭിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. #NoWomenNoGovernment എന്ന ഹാഷ് ടാഗിനു കീഴിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നത്.
എന്‍.ഡി.സി ഔട്ട്ക്ംസ് രേഖയുടെ നഗ്നമായ ലംഘനമാണ് ഇതെന്ന് വനിതാ അസോസിയേഷനുകളുടെയും ഫോറങ്ങളുടെയും സംഘടനകളുടെയും കൂട്ടായ്മയായ വോംസെന്‍സ് മൂവ്‌മെന്റ് പറയുന്നു. സ്ത്രീകള്‍ക്ക് പുതിയ മന്ത്രിസഭയില്‍ മികച്ച പ്രാതിനിധ്യം ലഭിക്കുന്നതു വരെ തങ്ങള്‍ പ്രക്ഷോഭം തുടരുമെന്നും അവര്‍ അറിയിച്ചു.
പ്രസിഡന്റ് ഹാദിയാണ് ചരിത്രപരമായ ഈ തഴയലിന് പൂര്‍ണ്ണ ഉത്തരവാദിയെന്നാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും പറയുന്നത്.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.