November 01, 2019
November 01, 2019
മസ്കത്ത്: ക്യാർ ചുഴലിക്കാറ്റിനെ തുടർന്ന് മസ്കത്തിൽ നിന്നും ഇന്ത്യയിലേക്ക് പറക്കുന്ന വിമാനങ്ങളുടെ വ്യോമപാത മാറ്റിയതായി മസ്കത്ത് എയർ ട്രാഫിക് കൺട്രോൾ വിഭാഗം അറിയിച്ചു. വ്യോമ അതിർത്തിയുടെ കിഴക്കൻ ഭാഗങ്ങളിൽ ക്യാർ ചുഴലിക്കാറ്റിന്റെ പ്രത്യാഘാതം ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്താണ് വ്യോമപാത മാറ്റാനുള്ള നടപടികൾ തുടങ്ങിയത്. ഗതാഗത സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഒമാനും ഇന്ത്യക്കുമിടയിലെ വിമാനയാത്രകളെ ബാധിക്കാതിരിക്കാനുമാണ് കൂടുതൽ സുരക്ഷിതമായ വ്യോമപാത ഉപയോഗിക്കുന്നതെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (പിഎസിഎ) പ്രസ്താവനയിൽ അറിയിച്ചു.
ഇതിനിടെ,'മഹ' ചുഴലിക്കാറ്റു ഒമാന്‍ തീരങ്ങളെ ലക്ഷ്യമാക്കി നീങ്ങിയതായി ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 113 കിലോമീറ്റർ വരെയാണ് നിലവില്‍ കാറ്റിന്റെ വേഗം. റാസൽ മദ്റക്ക തീരത്തുനിന്ന് 440 കിലോമീറ്റർ അകലെയാണ് കാറ്റിന്റെ സ്ഥാനമെന്നും കാലാവസ്ഥാ കേന്ദ്രം പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു.
പടിഞ്ഞാറ്, തെക്കുപടിഞ്ഞാറ് ദിശയിൽ തെക്കൻ ശർഖിയ, അൽ വുസ്ത ഗവർണറേറ്റുകൾക്ക് സമാന്തരമായാണ് കാറ്റിന്റെ സഞ്ചാരം. കാറ്റ് തീരത്ത് എത്താനിടയില്ലെന്നാണ് നിരീക്ഷണങ്ങളിൽ നിന്ന് വ്യക്തമാകുന്നതെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തെക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് യമെന്റെ ഭാഗമായ സൊക്കോത്ര ദ്വീപിന് സമീപം കാറ്റ് നിർവീര്യമാകാനാണ് സാധ്യത. അതേസമയം, കടൽ പ്രക്ഷുബ്ധമായിത്തന്നെ തുടരുമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. അൽ വുസ്ത, ദോഫാർ, തെക്കൻ ശർഖിയ തീരങ്ങളിൽ തിരമാലകൾ എട്ട് മീറ്റർ വരെയും ഒമാൻ കടലിന്റെ തീരങ്ങളിൽ മൂന്ന് മീറ്റർ വരെയും ഉയരാൻ സാധ്യതയുണ്ട്. തീരപ്രദേശങ്ങളില്‍ വെള്ളപ്പൊക്ക കെടുതികള്‍ തടയാൻ സജ്ജമാണെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.