January 06, 2021
January 06, 2021
റിയാദ്: മൂന്ന് വഷത്തിലേറെയായി ഖത്തറിനെ ഉപരോധിക്കുകയായിരുന്ന നാല് അറബ് രാജ്യങ്ങളും ഉപരോധം പൂര്‍ണ്ണമായി പിന്‍വലിച്ചു. എല്ലാ രാജ്യങ്ങളും ഖത്തറുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിച്ചതായി സൗദി വിദേശകാര്യ മന്ത്രി അറിയിച്ചു. ഖത്തറിലേക്കുള്ള വിമാനസര്‍വ്വീസുകളും അറബ് രാജ്യങ്ങള്‍ വീണ്ടും ആരംഭിക്കും.
'സമ്പൂര്‍ണ്ണമായ പ്രശ്‌നപരിഹാരമാണ് ജി.സി.സി ഉച്ചകോടിയില്‍ ഉണ്ടായത്. നാല് അറബ് രാജ്യങ്ങളും ഖത്തറുമായി പൂര്‍ണ്ണ തോതിലുള്ള നയതന്ത്രബന്ധം വീണ്ടും സ്ഥാപിക്കും. ഇക്കാര്യം കരാറില്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാം പഴയതുപോലെ ആകുന്നതില്‍ വളരെ സന്തോഷമുണ്ട്.' -സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളുടെ സഹകരണവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതാണ് അല്‍ ഉല കരാര്‍. ഇത് ഒരു രാജ്യത്തിന്റെയും പരമാധികാരത്തെയോ സുരക്ഷയെയോ ബാധിക്കുന്നതല്ലെന്ന് എല്ലാ രാജ്യങ്ങളും അംഗീകരിക്കുന്നു. ഒരു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ മറ്റ് രാജ്യങ്ങള്‍ ഇടപെടാന്‍ പാടില്ലെന്ന് കരാറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗള്‍ഫ് സുരക്ഷയ്ക്കുള്ള ഭീഷണികളെ ഒന്നിച്ച് നേരിടണമെന്ന് കരാര്‍ ആഹ്വാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യയ്ക്കു പുറമെ യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് 2017 ജൂണ്‍ അഞ്ച് മുതല്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. മൂന്ന് വര്‍ഷത്തിലേറെ നീണ്ട ഉപരോധമാണ് 41-ാമത് ജി.സി.സി ഉച്ചകോടിയില്‍ അവസാനിച്ചത്. ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള അല്‍ ഉല കരാറില്‍ എല്ലാ രാജ്യങ്ങളും ഒപ്പു വച്ചിരുന്നു.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.