September 30, 2021
September 30, 2021
അജു അഷ്‌റഫ്
നിശ്ചയദാർഢ്യമുണ്ടെങ്കിൽ നിങ്ങളാഗ്രഹിക്കുന്നതെന്തും നിങ്ങളിലേക്ക് വന്നുചേരുക തന്നെ ചെയ്യുമെന്ന പൗലോ കൊയ്‌ലോയുടെ വിഖ്യാത വചനത്തിന് അടിക്കുറിപ്പാവുകയാണ് ഫലസ്തീനിൽ നിന്നുള്ള ജിഹാദ് ബുട്ടു എന്ന മുത്തശ്ശി. എൺപത്തിയഞ്ചാം വയസ്സിൽ ഇസ്ലാമിക നിയമത്തിൽ ബിരുദം കരസ്ഥമാക്കിയാണ് ഇവർ ലോകത്തെ അത്ഭുതപ്പെടുത്തിയത്. 1948 ൽ ആരംഭിച്ച തന്റെ പഠനജീവിതം 2021 ൽ വലിയൊരു ദൂരം താണ്ടിയതിന്റെ നിർവൃതിയിലാണ് ജിഹാദ് ബുട്ടു.
1936 ൽ വെസ്റ്റ് ബാങ്കിലെ നാബ്ലസ് പട്ടണത്തിൽ ജനിച്ച ബുട്ടുവിന്റെ ജീവിതം മാറിമറിഞ്ഞത് 1948 ലാണ്. ജൂതരുടെ ആക്രമണത്താൽ പിറന്ന നാടും, തന്റെ പഠനവും ഉപേഷിച്ച് ബുട്ടുവിനും കുടുംബത്തിനും പലായനം ചെയ്യേണ്ടി വന്നു. കൂനിന്മേൽ കുരുവെന്ന പോലെ മാതാവ് അസുഖ ബാധിതയാവുക കൂടി ചെയ്തതോടെ പഠനം തുടരുക ബുട്ടുവിന് അസാധ്യമായി. 1954 ൽ ബുട്ടു വിവാഹിതയാവുകയും, അഞ്ച് കുട്ടികൾക്ക് ജന്മം നൽകുകയും ചെയ്തു. അറിവ് സമ്പാദിക്കാനുള്ള ത്വര അപ്പോഴും കെടാതെ കാത്ത ബുട്ടു പല ഭാഷാ കോഴ്‌സുകളും അതിനിടെ പഠിച്ചെടുത്തു. അറബിക്കും, ഇംഗ്ലീഷും, ഹീബ്രുവും പഠിച്ച ശേഷം കണക്കിലും ഒരു കോഴ്സ് പൂർത്തിയാക്കാൻ അവർക്ക് കഴിഞ്ഞു. 81ആം വയസിലാണ് ബിരുദം കരസ്ഥമാക്കാൻ തനിക്കിനിയും സമയമുണ്ടെന്നും ശ്രമം തുടരണമെന്നുമുള്ള ചിന്ത അവരിൽ ശക്തി പ്രാപിച്ചത്. ഒട്ടും അമാന്തിക്കാതെ കോളേജിൽ രജിസ്റ്റർ ചെയ്ത ബുട്ടു അതിനായി അഹോരാത്രം യത്നിക്കാൻ തുടങ്ങി. 85ആം വയസിൽ, താൻ ചെറുപ്പം മുതൽ കണ്ട സ്വപ്നത്തിലേക്ക് ബുട്ടു നടന്നുകയറുകയും ചെയ്തു.
"ഞാൻ പഠിച്ച കാര്യങ്ങൾ എനിക്ക് ചുറ്റുമുള്ള ആളുകളെ ഞാൻ പഠിപ്പിക്കും. ഞാൻ പഠിച്ചതെല്ലാം എനിക്ക് മാത്രമായി സൂക്ഷിച്ചിട്ട് എന്താണ് കാര്യം...? അതിന്റെ പ്രയോജനം, അവർക്കു കൂടി ലഭിക്കാൻ മറ്റുള്ളവരെ പഠിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു"