February 13, 2022
February 13, 2022
കുവൈത്ത് സിറ്റി : ഈ വർഷത്തെ പൊതുമാപ്പ് ആനുകൂല്യത്തിന്റെ പിൻബലത്തിൽ 350 തടവുകാർക്ക് ശിക്ഷയിൽ ഇളവ് ലഭ്യമാക്കാൻ തീരുമാനം. പൊതുമാപ്പിനായുള്ള പ്രത്യേക കമ്മറ്റിയാണ് ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുത്തതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രവാസികളും ബിദൂനികളും ഉൾപ്പെടുന്ന പട്ടികയിൽ നിന്നും 100 പേർക്ക് ജയിലിൽ നിന്നും മോചനം ലഭിക്കും. അവശേഷിക്കുന്ന 250 പേരുടെ ശിക്ഷാ കാലാവധി വെട്ടിച്ചുരുക്കും.
ഇളവിന് തിരഞ്ഞെടുക്കപ്പെട്ട കുറ്റവാളികളുടെ പട്ടികയ്ക്ക് അറ്റോർണി ജനറലിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയും കിട്ടിയാൽ, അന്തിമ പരിശോധനയ്ക്കും അംഗീകാരത്തിനുമായി പട്ടിക അമീരി ദിവാൻ പരിശോധിക്കും. ഫെബ്രുവരി 25 നാണ് ജയിൽ മോചിതരാവുന്നവരുടെയും ശിക്ഷാ ഇളവ് ലഭിക്കുന്നവരുടെയും അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക. മോചിതരായ വിദേശികളെ സ്വന്തം നാട്ടിലേക്ക് നാടുകടത്താനായി ഡീപോർട്ടേഷൻ സെന്ററുകളിലേക്ക് അയക്കും. സ്വദേശികൾക്കും ബിദൂനികൾക്കും മോചിതരായാലും യാത്രാ വിലക്കുകൾ നിലനിൽക്കുമെന്നും, ഇവരെ നിരന്തരം നീരീക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു.