April 15, 2024
April 15, 2024
ടെഹ്‌റാൻ: അമേരിക്കൻ സമ്മർദവും മന്ത്രിസഭാംഗങ്ങൾക്കിടയിലെ അഭിപ്രായഭിന്നതയും മുൻനിർത്തി ഇറാനെതിരായ പ്രത്യാക്രമണ നീക്കത്തിൽ നിന്ന് തൽക്കാലം പിൻവാങ്ങുമെന്ന് ഇസ്രായേൽ. യുദ്ധവ്യാപനത്തിന് തുനിയരുതെന്ന് അമേരിക്കൻ സ്വിസ് ഇടനിലക്കാർ മുഖേന ഇസ്രായേൽ, ഇറാൻ നേതൃത്വത്തെ അറിയിച്ചു. ഇസ്രായേൽ തിരിച്ചടിച്ചാൽ മേഖലയിൽ പ്രത്യാഘാതം ഭയാനകമായിരിക്കുമെന്ന് ഇറാൻ, റഷ്യ വിദേശകാര്യ മന്ത്രിമാരും മുന്നറിയിപ്പ് നല്‍കി.
മേഖലയെ ബാധിക്കുന്ന ഗുരുതര സാഹചര്യം സൃഷ്ടിക്കുന്നത് ഇസ്രായേലിന്‍റെയും അമേരിക്കയുടെയും താൽപര്യങ്ങൾക്ക് തിരിച്ചടിയാകുമെന്ന് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ നെതന്യാഹുവിനെ അറിയിച്ചിരുന്നു.
മുന്നൂറോളം റോക്കറ്റുകളും മിസൈലുകളും അയച്ച് ഇസ്രായേലിന്‍റെ പരമാധികാരത്തിനു നേരെ നടന്ന ഇറാന്‍റെ ആദ്യ ആക്രമണത്തിന് കനത്ത മറുപടി നൽകണമെന്ന് മന്ത്രിമാരായ ഗാൻറ്സ്, ഈസൻകോട്ട് എന്നിവർ യോഗത്തിൽ ആവശ്യപ്പെട്ടു. എന്നാൽ നഗേവ് ഉൾപ്പെടെ സൈനികകേന്ദ്രത്തിൽ സംഭവിച്ച നഷ്ടം വിലയിരുത്തി കരുതലോടെയുള്ള പ്രതികരണവും പ്രത്യാക്രമണവും മതിയെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഇസ്രായേലിനെ അറിയിച്ചു.
സ്വിസ് ഇടനിലക്കാർ മുഖേന യു.എസ് പ്രസിഡൻറ് ജോ ബൈഡൻ ഇറാൻ നേതൃത്വവുമായും ആശയവിനിമയം നടത്തിയെന്നാണ് റിപ്പോർട്ട്. പ്രത്യക്ഷ യുദ്ധത്തിന് തങ്ങളില്ലെന്ന് അമേരിക്ക ഇന്നലെ (ഞായർ) പ്രഖ്യാപിച്ചിരുന്നു.
അതേസമയം, ഗസയിൽ ഇന്നലെയും ആറിടങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി. 43 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 33,729 ആയി. ഗൗരവത്തിലും യാഥാർഥ്യബോധത്തോടെയുമുള്ള വെടിനിർത്തൽ ചർച്ചക്ക് ഒരുക്കമാണെന്ന് ഹമാസ് മധ്യസ്ഥ രാജ്യങ്ങളായ ഖത്തറിനെയും ഈജിപ്തിനെയും അറിയിച്ചു. ആക്രമണം നിർത്തുക, സൈന്യം ഗസ വിടുക, അഭയാർഥികളുടെ തിരിച്ചുവരവ് ഉറപ്പാക്കുക എന്നീ ഉപാധികൾക്കൊപ്പം കൈമാറേണ്ട ഫലസ്തീൻ തടവുകാരുടെ എണ്ണത്തിലും ഹമാസ് തങ്ങളുടെ ആവശ്യം മുന്നോട്ടു വെച്ചിട്ടുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F