April 16, 2024
April 16, 2024
തെൽ അവീവ് : ഇറാന്റെ മിന്നലാക്രമണം കാര്യമായ നാശനഷ്ടങ്ങളില്ലാതെ പ്രതിരോധിക്കാൻ ഇസ്രയേലിന് ചെലവായത് 55 കോടി ഡോളർ അതായത് 4600 കോടിയോളം രൂപയെന്ന് കണക്കുകൾ! ഡേവിഡ് സ്ളിങ് വ്യോമപ്രതിരോധസംവിധാനമാണ് ഇസ്രയേല്‍ പ്രധാനമായും ഉപയോഗിച്ചത്. ഇതിനു പുറമെ, ഇന്ധനത്തിന്റെയും മറ്റ് ആയുധങ്ങളുടെയും ചെലവുമുള്‍പ്പെടുന്നു. 100 ഇസ്രയേലി യുദ്ധവിമാനങ്ങള്‍ ആറുമണിക്കൂറാണ് ആകാശത്ത് പറന്നത്. ഇതിന്റെ ചെലവും കണക്കിലെടുത്ത് ടെല്‍ അവീവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നാഷണല്‍ സെക്യൂരിറ്റി സ്റ്റഡീസാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്.
അഞ്ചുമണിക്കൂറിനിടെ ഇറാൻ തൊടുത്തത് മുന്നൂറിലേറെ ഡ്രോണുകളും മിസൈലുകളുമാണ്. അതില്‍ 99 ശതമാനവും തടഞ്ഞെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. 170 ഡ്രോണുകള്‍, 30 ക്രൂസ് മിസൈലുകള്‍, 120 ബാലിസ്റ്റിക് മിസൈലുകള്‍ എന്നതാണ് കൃത്യമായ കണക്കെന്ന് ഇസ്രയേല്‍ സേനാവക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു. എന്നാല്‍, അതില്‍ ചുരുക്കം എണ്ണം മാത്രമാണ് അതിർത്തിക്കുള്ളില്‍ കടന്നത്. ആക്രമണത്തില്‍ ഇസ്രയേലിന്റെ ഒരു വ്യോമതാവളത്തിന് ചെറുതായി കേടുപാടുകള്‍ പറ്റി. 10 ബാലിസ്റ്റിക് മിസൈലുകളെ തകർത്തത് പോർവിമാനങ്ങളാണ്.
ആക്രമണസമയത്ത് ജറുസലേമിലും ടെല്‍അവീവിലും സൈറണുകള്‍ നിലയ്ക്കാതെ മുഴങ്ങിയിരുന്നു. തെക്കൻ ഇസ്രയേല്‍, വടക്കൻ ഇസ്രയേല്‍, വെസ്റ്റ്ബാങ്കിന്റെ വടക്കൻഭാഗം, ജോർദാൻ അതിർത്തിയോടുചേർന്ന ചെങ്കടല്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും മുന്നറിയിപ്പുണ്ടായി. ഗോലാൻ കുന്നുകള്‍, സിറിയൻ, ലെബനീസ് അതിർത്തിപ്രദേശങ്ങള്‍, നെവാതിം, ഡിമോണ, എയ്‌ലറ്റ് തുടങ്ങിയ നഗരങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് ഇസ്രയേലികളോട് ഒഴിഞ്ഞ പ്രദേശങ്ങളിലേക്ക് മാറാൻ സൈന്യം മുന്നറിയിപ്പുനല്‍കി. സ്കൂളുകള്‍ അടച്ചു. പൊതു ഇടങ്ങളില്‍ കൂട്ടംചേരല്‍ വിലക്കി.
ഇസ്രയേല്‍ പോർവിമാനങ്ങള്‍ ആകാശത്തു തുടരുകയാണെന്നും സംഘർഷം അവസാനിച്ചിട്ടില്ലെന്നും സുരക്ഷയ്ക്കായി സാധ്യമായതെല്ലാം ചെയ്യുമെന്നും ഹഗാരി പറഞ്ഞു.
അതേസമയം, മിസൈല്‍, ഡ്രോണ്‍ ആക്രമണത്തിന് പകരമായി കൃത്യസയമത്ത് തന്നെ ഇറാനില്‍ നിന്ന് കൃത്യമായ വിലയീടാക്കുമെന്ന് ഇസ്രയേല്‍ മന്ത്രി ബെന്നി ഗാന്റ്‌സ് പറഞ്ഞു. ഇറാന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന യോഗത്തിന് മുന്നോടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇറാന്റെ ആക്രമണത്തിന് പിന്നാലെ പാശ്ചാത്യ രാജ്യങ്ങള്‍ അപലപിച്ചിരുന്നു.സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ഇസ്രയേലിനെതിരേയുള്ള ആക്രമണമെന്നായിരുന്നു ഞായറാഴ്ച ഇറാന്‍ വിദേശകാര്യമന്ത്രി എച്ച്. അമിറബ്ദൊള്ളാഹി പറഞ്ഞത്. വേറെ വഴികളൊന്നും ഉണ്ടായിരുന്നില്ലെന്നും പ്രതികരിക്കേണ്ടതുണ്ടായിരുന്നുവെന്നും ഇറാനിന്റെ യു.എന്‍. സുരക്ഷാ കൗണ്‍സില്‍ പ്രതിനിധി പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F