April 14, 2024
April 14, 2024
ന്യൂയോർക്ക്: ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രായേലിനെ ആക്രമിക്കാനായി ഇറാൻ ഉപയോഗിച്ചത് 185 ഡ്രോണുകളും 36 ക്രൂയിസ് മിസൈലുകളും 110 ഭൂതല മിസൈലുകളുമാണെന്ന് റിപ്പോർട്ട്. തെൽ അവീവ്, ജറൂസലം ഉൾപ്പെടെ ഇസ്രായേൽ നഗരങ്ങളിൽ വ്യോമാക്രമണ സൈറണുകളും സ്ഫോടന ശബ്ദങ്ങളും ഉണ്ടായി. ഇറാനിൽ നിന്നാണ് ഇതിൽ ഭൂരിഭാഗവും വിക്ഷേപിച്ചത്. കൂടാതെ ഇറാഖിൽ നിന്നും യെമനിൽ നിന്നും ഏതാനും മിസൈലുകൾ വിക്ഷേപിച്ചതായും റിപ്പോർട്ടുണ്ട്. ഇറാന്റെ ആക്രമണം അഞ്ച് മണിക്കൂർ നീണ്ടുനിന്നതായാണ് വിവരം. രാജ്യത്തിന്‍റെ തെക്ക് ഭാഗത്തെ ഒരു സൈനിക താവളത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചു.
കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി. ആക്രമണത്തെ നേരിടാന്‍ ഇസ്രയേല്‍ തയ്യാറെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. ആക്രമണത്തിൽ ഒരു പത്ത് വയസുകാരന് പരിക്കേറ്റതായി ഇസ്രായേൽ സ്ഥിരീകരിച്ചു. ആക്രമണ സാധ്യത കണത്തിലെടുത്ത് ഇസ്രായേലിലെ എല്ലാ സ്‌കൂളുകളും അടച്ചു. രാജ്യമെങ്ങും യുദ്ധ ഭീതിയാണ് നിലനില്‍ക്കുന്നത്.
പല മിസൈലുകളും അമേരിക്കയും ഇസ്രായേലും ചേർന്ന് നിർവീര്യമാക്കിയതായി അധികൃതർ അറിയിച്ചു. എന്നാൽ, നിരവധി മിസൈലുകൾ ഇസ്രായേലിൽ പതിക്കുന്നതിന്റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലെബനാനിൽ നിന്ന് ഹിസ്ബുള്ളയും ഇസ്രായേലിലേക്ക് മിസൈലുകൾ അയച്ചു. ആക്രമണങ്ങളുടെ പശ്ചാത്താലത്തിൽ ജോർദാൻ, ഇറാഖ്, ലെബനാൻ, ഇസ്രായേൽ എന്നീ രാജ്യങ്ങൾ വ്യോമപാത അടച്ചതായാണ് റിപ്പോർട്ട്.
ഇസ്രായേലിന് നേരെയുള്ള തിരിച്ചടിയിൽ സന്തോഷം പ്രകടിപ്പിച്ച് നൂറുകണക്കിന് ആളുകൾ ഇറാന്റെ തലസ്ഥാനമായ തെഹ്റാനിൽ പ്രകടനം നടത്തി. കൂടാതെ ഇറാഖിലും ജനം ആഹ്ലാദം പ്രകടിപ്പിച്ച് തെരുവിലിറങ്ങി.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ തന്റെ വാരാന്ത്യ അവധി വെട്ടിച്ചുരുക്കി വൈറ്റ് ഹൗസിലേക്ക് മടങ്ങി. കൂടാതെ ആക്രമണം സംബന്ധിച്ച് അദ്ദേഹം ദേശീയ സുരക്ഷ സംഘവുമായി ചർച്ച നടത്തുകയും ചെയ്തു. ഇന്ന് (ഞായറാഴ്ച) ജി 7 നേതാക്കളുടെ യോഗം വിളിക്കുമെന്നും ബൈഡൻ അറിയിച്ചു. മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ഇന്ന് വൈകീട്ട് 4ന് യു.എൻ രക്ഷാസമിതിയും യോഗം ചേരുന്നുണ്ട്.
അതേസമയം, ഇസ്രായേലിനെ പിന്തുണക്കുന്ന യു.എൻ നടപടിക്കെതിരെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സ് മുന്നറിയിപ്പ് നൽകി. ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷത്തിൽ നിന്ന് അമേരിക്ക വിട്ടുനിൽക്കണമെന്നും ഐക്യരാഷ്ട്രസഭയിലുള്ള ഇറാൻ പ്രതിനിധി ആവശ്യപ്പെട്ടു. ഏപ്രിൽ ഒന്നിന് ഡമാസ്കസിലെ ഇറാൻ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയായിരുന്നു ഇന്നലെ (ശനിയാഴ്ച) ഇറാന്റെ ആക്രമണം. ഇതോടെ തങ്ങൾ വിഷയം അവസാനിപ്പിച്ചെന്നും ഇറാൻ അറിയിച്ചിട്ടുണ്ട്.
ഇതിനിടെ ഇന്നലെ (ശനി) ഇസ്രായേലുമായി ബന്ധമുള്ള കണ്ടെയ്നർ കപ്പലും ഇറാൻ പിടിച്ചെടുത്തിരുന്നു. ഇസ്രയേൽ പൗരന്‍റെ ഉടമസ്ഥതയിലുള്ള കപ്പലാണ് ഇറാൻ കസ്റ്റഡിയിലെടുത്തത്. കപ്പലിലെ മൂന്ന് മലയാളികൾ അടക്കമുള്ള പതിനേഴ് ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ ഊർജ്ജിതമാണ്. ടെഹ്റാനിലെ ഇന്ത്യൻ എംബസിക്ക് നടപടികളുടെ മേൽനോട്ട ചുമതല നൽകും. ദൂതൻ വഴിയുള്ള ആശയവിനിമയം കപ്പൽ കമ്പനിയും തുടങ്ങിയിട്ടുണ്ട്. കപ്പലിലുള്ളവർ സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം. കപ്പലിലെ വാർത്താവിനിമയ സംവിധാനവും പ്രവർത്തിക്കുന്നില്ല. ഫുജൈറയ്ക്ക് സമീപത്തുവച്ച് ഹെലി കോപ്റ്റർ ഉപയോഗിച്ചുള്ള ഓപ്പറേഷനിലൂടെ ഇറാൻറെ സൈനികർ കപ്പൽ പിടിച്ചെടുത്തതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി വ്യക്തമാക്കിയിരുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F