March 31, 2024
March 31, 2024
ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ ഡല്‍ഹി രാംലീല മൈതാനത്ത് പ്രതിഷേധ മഹാറാലി സംഘടിപ്പിച്ച് ഇന്ത്യാ മുന്നണി. 'ജനാധിപത്യത്തെ രക്ഷിക്കൂ' എന്ന മുദ്രാവാക്യവുമായി സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനത്തില്‍ 28 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, സീതാറാം യെച്ചൂരി, ഡി രാജ, ഉദ്ധവ് താക്കറെ, പ്രിയങ്ക ഗാന്ധി, ഭഗ്വന്ത് മന്‍, ഫറൂഖ് അബ്ദുള്ള, ശരത് പവാര്‍, തേജസ്വി യാദവ്, കല്‍പന സോറന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പ്രതിഷേധത്തിന്റെ ഭാഗമായി. ആം ആദ്മി പാര്‍ട്ടിയുടെ എല്ലാ പ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കെടുത്തു. സമ്മേളനത്തില്‍ സംസാരിച്ച പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ നരേന്ദ്രമോദിയേയും കേന്ദ്ര സര്‍ക്കാരിനേയും ബിജെപിയേയും കടന്നാക്രമിച്ചു.
മോദിയുടെ മാച്ച് ഫിക്സിങ് ആണ് തിരഞ്ഞെടുപ്പില്‍ നടക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാരുകളെ അട്ടിമറിയ്ക്കുന്നുവെന്നും പ്രതിപക്ഷ നേതാക്കളെയെല്ലാം ജയിലിലാക്കി സംസ്ഥാനങ്ങളെ തകര്‍ത്ത് പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഒരു കാരണവുമില്ലാതെയാണ് കെജ്‌രിവാളിനെ ജയിലിലിട്ടിരിക്കുന്നതെന്നും നീതി വേണമെന്നും വേദിയിലെത്തിയ കെജ്‌രിവാളിന്റെ ഭാര്യ സുനിത ആവശ്യപ്പെട്ടു. ജയിലില്‍ നിന്നുള്ള കെജ്‌രിവാളിന്റെ സന്ദേശവും സുനിത വായിച്ചു. ഇന്ത്യ സഖ്യം ഹൃദയത്തിലാണുള്ളതെന്നും കെജ്‌രിവാള്‍ വോട്ട് ചോദിക്കുകയല്ല, പുതിയൊരു രാഷ്ട്രം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുകയാണെന്നും സുനിത വ്യക്തമാക്കി
'ഒരു പുതിയ രാഷ്ട്ര നിര്‍മ്മാണത്തിന് എല്ലാവരുടെയും പിന്തുണ തേടുകയാണ്. ജയിലില്‍ കഴിയുമ്പോഴും ചിന്ത രാജ്യത്തെ കുറിച്ചാണ്. ഇന്ത്യാ സഖ്യമെന്നത് വെറും വാക്കല്ല ,ഹൃദയമാണ്, ആത്മാവാണ്. സ്വേച്ഛാധിപത്യത്തിനെതിരെ പോരാടുക തന്നെ ചെയ്യുമെന്നും കെജ്‌രിവാള്‍ സന്ദേശത്തില്‍ വ്യക്തമാക്കി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F