April 16, 2024
April 16, 2024
ഗസ: ഗസയിൽ ഇസ്രായേൽ സൈന്യം വകവരുത്തിയ സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം 400ലധികം പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. വടക്കൻ ഗസ മുനമ്പിലെ രണ്ട് സ്ഥലങ്ങളിൽ നിന്നാണ് ഗസ ആരോഗ്യ മന്ത്രാലയവും സിവിൽ ഡിഫൻസ് ഫോഴ്സും കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയത്. ആദ്യത്തേത് ഗസ സിറ്റിയിൽ ഇസ്രായേൽ തകർത്ത അൽ ശിഫ ആശുപത്രിയിലും, രണ്ടാമത്തേത് ബൈത് ലാഹിയയിൽ നിന്നുമാണ്. ബൈത് ലാഹിയയിൽ നിന്ന് 20 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. അൽ ജസീറായാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Al Jazeera: Encuentran una fosa común en el Complejo Médico Shifa en Gaza de palestinos ejecutados por el ejército de ocupación israelí durante su agresión contra el hospital. pic.twitter.com/s6mdTFhK5y
— Palestina Hoy (@HoyPalestina) April 15, 2024
രണ്ടാഴ്ചയോളം ആശുപത്രിക്ക് നേരെ ആക്രമണം നടത്തിയ ഇസ്രായേൽ സൈന്യം ഫലസ്തീനികളെ കൂട്ടക്കൊല ചെയ്ത് കൂട്ടക്കുഴിമാടം തീർത്ത് മറവ് ചെയ്യുകയായിരുന്നു. പൂർണമായി അഴുകാത്ത മൃതദേഹങ്ങളായതിനാൽ, അടുത്തിടെ മറവ് ചെയ്തതാകാനാണ് സാധ്യത. ശരീരത്തിൽ മെഡിക്കൽ ബാൻഡേജുകളും കത്തീറ്ററുകളും (മെഡിക്കൽ ഉപകരണം) ഉള്ള നിലയിലാണ് ആശുപത്രിയിലെ കുഴിമാടത്തിൽ മൃതദേഹങ്ങളുള്ളത്. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടവർ രോഗികളായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ ഒരു വൃദ്ധനും ഒരു സ്ത്രീയും 20 വയസുകാരനും ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. ആശുപത്രിയുടെ പ്രധാന കവാടത്തിന് മുമ്പിലാണ് ചിലരെ കൊലപ്പെടുത്തിയതെന്ന് ഡോക്ടർമാരും ആശുപത്രി ജീവനക്കാരും വ്യക്തമാക്കി. ആളുകളെ കൊലപ്പെടുത്തുന്നതും കുഴിച്ചിടുന്നതും നേരിൽ കണ്ടതായി മെഡിക്കൽ സ്റ്റാഫും പറഞ്ഞു.
ചികിത്സ തേടിയെത്തിയവരും ആരോഗ്യപ്രവർത്തകരും അഭയം തേടിയവരുമടക്കം 300ഓളം പേരെയാണ് ആശുപത്രിക്കകത്ത് ഇസ്രായേൽ സൈന്യം വെടിവെച്ചും പട്ടിണിക്കിട്ടും മർദിച്ചും രണ്ടാഴ്ച കൊണ്ട് കൂട്ടക്കൊല ചെയ്തത്. മരിച്ചവരുടെ ദേഹത്ത് കൂടി ടാങ്കുകൾ ഓടിച്ചു കയറ്റിയെന്ന് ദൃക്സാക്ഷികൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആരോഗ്യ പ്രവർത്തകരും പരിക്കേറ്റവരും സ്ത്രീകളുമടക്കം 180ലധികം പേരെ പിടികൂടി അജ്ഞാത കേന്ദ്രത്തിലേക്ക് സൈന്യം മാറ്റുകയും ചെയ്തു.
ആശുപത്രി സമുച്ചയവും പരിസരത്തെ കെട്ടിടങ്ങളും തകർത്തു തരിപ്പണമാക്കിയാണ് ഇസ്രായേൽ സേന ഇവിടെ നിന്ന് പിന്മാറിയത്. കെട്ടിടങ്ങൾക്ക് തീയിടുകയും ബോംബിട്ട് കോൺക്രീറ്റ് കൂനകളാക്കുകയും ചെയ്തു. ആശുപത്രിയിലേക്കുള്ള വഴി ബുൾഡോസർ ഉപയോഗിച്ച് കിളച്ചുമറിച്ചു. ഗസയിൽ യുദ്ധം തുടങ്ങിയ ശേഷം നാല് തവണയാണ് അൽശിഫ ആശുപത്രി ഇസ്രായേൽ ആക്രമിച്ചത്.
അതേസമയം, ഗസ-ഇസ്രായേല്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് പുതിയ നിർദേശങ്ങൾ ഹമാസ് നേതൃത്വം ഖത്തറിന് കൈമാറിയതായും റിപ്പോർട്ടുണ്ട്. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ പുതിയ വെടിനിർത്തൽ കരാർ ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് മൂന്ന് ഘട്ടങ്ങളിലായി വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്തുന്നതിനുള്ള പുതിയ നിർദേശങ്ങൾ ഹമാസ് ഖത്തര്‍ മധ്യസ്ഥര്‍ക്ക് കൈമാറിയത്.
വെടിനിര്‍ത്തലിനൊപ്പം ഗസയ്‌ക്കെതിരായ ഉപരോധം അവസാനിപ്പിക്കുന്നതിനും, പരസ്പരം ബന്ദികളെയും തടവുകാരെയും കൈമാറുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയതാണ് പുതിയ വ്യവസ്ഥ എന്നാണ് റിപ്പോർട്ട്. അല്‍ ജസീറയാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഹമാസിന്റെ നിർദേശം അനുസരിച്ച്, ഒന്നാമത്തെ ഘട്ടത്തില്‍ ഗസയുടെ അതിര്‍ത്തികളില്‍ നിന്ന് ഇസ്രായേല്‍ സേനയെ പിന്‍വലിക്കുകയും സംഘര്‍ഷത്തെ തുടര്‍ന്ന് ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ട ആളുകളെ തിരികെ വരാന്‍ അനുവദിക്കുകയും ചെയ്യണം. ഇതേ കാലയളവില്‍ ഗസ മുനമ്പില്‍ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു.
തടവുകാരുടെ കൈമാറ്റവും സമ്പൂര്‍ണ വെടിനിര്‍ത്തല്‍ നിര്‍ദേശവും അടങ്ങുന്നതാണ് പാക്കേജിലെ രണ്ടാം ഘട്ടം. ഇതുപ്രകാരം ഹമാസ് ബന്ദിയാക്കി വച്ചിരിക്കുന്ന ഒരു ഇസ്രായേലി സിവിലിയനെ മോചിപ്പിക്കുന്നതിന് പകരം ഇസ്രായേല്‍ തടവില്‍ കഴിയുന്ന 30 ഫലസ്തീന്‍ സ്ത്രീകളെയും കുട്ടികളെയും വിട്ടയക്കണം. ജീവപര്യന്തം തടവ് അനുഭവിക്കുന്ന 30 പേര്‍ ഉള്‍പ്പെടെ 50 ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതിന് പകരമായി തങ്ങളുടെ കസ്റ്റഡിയിലുള്ള ഒരു ഇസ്രായേലി വനിതാ സൈനികയെ മോചിപ്പിക്കാമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
2011-ലെ സംഘര്‍ഷത്തിനിടയില്‍ ഹമാസ് പിടികൂടിയ ഇസ്രായേലി സൈനികന്‍ ഗിലാദ് ഷാലിത്തിനെ വിട്ടയച്ചതിന് പകരമായി ഇസ്രായേല്‍ 477 ഫലസ്തീന്‍ തടവുകാരെ മോചിപ്പിച്ചിരുന്നു. അന്ന് വിട്ടയച്ച ഫലസ്തീനികളില്‍ വീണ്ടും അറസ്റ്റിലായ ചിലരും മോചിപ്പിക്കപ്പെടേണ്ടവരുടെ പട്ടികയില്‍ ഹമാസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഘട്ടത്തില്‍, ഗസയില്‍ നിന്ന് ഇസ്രായേല്‍ പൂര്‍ണമായി സൈന്യത്തെ പിന്‍വലിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു.
സമ്പൂര്‍ണ വെടിനിര്‍ത്തലിന് പകരം ഗസയ്‌ക്കെതിരായ ഇസ്രായേല്‍ ഉപരോധം അവസാനിപ്പിക്കണമെന്നും, മേഖലയിൽ പുനര്‍നിര്‍മ്മാണ പ്രക്രിയ ആരംഭിക്കണമെന്നും പാക്കേജിന്റെ മൂന്നാം ഘട്ടത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാല്‍ ഹമാസിന്റെ പുതിയ നിർദേശങ്ങളെ കുറിച്ച് ഇസ്രായേലിന്റെ ഭാഗത്തു നിന്ന് പ്രതികരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F